മംഗളൂരു: മുസ്ലിം വ്യാപാരികള്‍ക്ക് കള്ളനോട്ടുകള്‍ നല്കി കബളിപ്പിക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരായ രണ്ടുപേര്‍ അച്ചടിസാമഗ്രികളുമായി പൊലീസ് പിടിയിലായി. ബണ്ട്വാള്‍ കഞ്ചിലക്കോടിയിലെ ധീരേന്ദ്ര (45), അഡ്യാര്‍ വോളബെയിലെ സുധീര്‍ പൂജാരി (44) എന്നിവരെയാണ് ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 500, 200 രൂപയുടെ കള്ളനോട്ടുകളും അച്ചടി സാമഗ്രികളും പിടികൂടി.
സൂരല്പാടിയിലെ അബ്ദുല്സലാമിെൻറ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് ഇരുവരും പിടിയിലായത്. അബ്ദുൽ സലാമിെൻറ കടയില്‍നിന്ന് 20 രൂപയുടെ സാധനം വാങ്ങിയ ഇവര്‍ 200 രൂപ നല്കി. കടയുടമ ബാക്കി 180 രൂപ നല്‍കുകയും ചെയ്തു. തൊട്ടടുത്ത അബ്ദുല്‍ ആരിഫിെൻറ കടയില്‍നിന്ന് ഇതേ രീതിയില്‍ സാധനം വാങ്ങി. സംശയം തോന്നി കടയുടമകള്‍ നോട്ടുകൾ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് രണ്ടുപേരെയും തിരിച്ചുവിളിച്ച് വ്യാജനോട്ടുകള്‍ വ്യാപാരികള്‍ തിരിച്ചുനല്‍കി. ഇതോടെ ഇവര്‍ സാധനം തിരിച്ചുനല്‍കി സ്ഥലം വിടുകയും ചെയ്തു. പിന്നീട് അബ്ദുൽ സലാം ബജ്പെ പൊലീസില്‍ പരാതി നല്കി. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് കള്ളനോട്ടുകളും അച്ചടിസാമഗ്രികളുമായി രണ്ടുപേരെയും പിടികൂടുകയായിരുന്നു.
മംഗളൂരുവില്‍ മുസ്ലിം സ്ഥാപനങ്ങള്‍മാത്രം ലക്ഷ്യമിട്ട് കള്ളനോട്ട് വിതരണം നടത്തുകയായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.