ആലപ്പുഴ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ജി. സുധാകരൻ. മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പ്രയോഗത്തെ ചാരുതയാർന്ന വാക്പ്രയോഗമാണെന്ന് ന്യായീകരിച്ച് രംഗത്തെത്തിയതോടെയാണ് എ. വിജയരാഘവനെ അദ്ദേഹം കടുത്ത രീതിയിൽ വിമർശിച്ചത്. ‘അദ്ദേഹം പാർട്ടിക്കുവേണ്ടി എവിടെയൊക്കെ പ്രസംഗിക്കുന്നോ അവിടെയൊക്കെ പാർട്ടി പരാജയപ്പെട്ടിട്ടേ ഉള്ളൂ..വിജയരാഘവൻ അല്ല. പരാജയ രാഘവൻ എന്ന പേരാണ് കൂടുതൽ യോജിക്കുകയെന്ന് സുധാകരൻ തുറന്നടിച്ചു. പാർട്ടിയിലെ വിജയരാഘവന്റെ സ്ഥാനത്തെ ചോദ്യം ചെയ്ത അദ്ദേഹം തനിക്കെതിരെ ഗൂഢാലോചന ശ്രമം നടക്കുന്നുണ്ടെന്നും പറഞ്ഞു.
ഒരു ബ്രാഞ്ച് കമ്മിറ്റിയിൽ പോലും ഇരിക്കാൻ യോഗ്യതയില്ലാത്ത വിജയരാഘവനാണ് പൊളിറ്റ് ബ്യൂറോയിൽ ഇരിക്കുന്നത്. പി.ബിയിലെ ഇത്തരം നേതാക്കളെക്കൊണ്ട് എം.എ. ബേബി വല്ലാതെ ബുദ്ധിമുട്ടുകയാണ്. സി.പിഎമ്മിനുള്ളിൽ രാഷ്ട്രീയ ക്രിമിനലിസം രൂക്ഷമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തനിക്കെതിരെ സുധാകരൻ എന്ന പേരുള്ള മറ്റൊരാളെക്കൊണ്ട് പത്രിക നൽകിയത്. ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള തരംതാഴ്ന്ന ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒരു മാസം മൂന്ന് തവണ എങ്കിലും വായിക്കുന്നയാളാണ് ഞാൻ. വർഗവഞ്ചകർ എന്ന് പറഞ്ഞാൽ ആരാണ്, ഈ നാട്ടിലെ സാധാരണക്കാരോ. ഏതാണ് ഈ വർഗം, പൊളിറ്റിക്കൽ ക്രിമിനൽ വർഗത്തെയാണ് വിജയരാഘവൻ പ്രതിനിധാനം ചെയ്യുന്നത്. വർഗവഞ്ചകരെ വിമർശിക്കുമ്പോൾ ഭാഷാശുദ്ധി നോക്കേണ്ടതില്ല എന്ന എ. വിജയരാഘവന്റെ പരാമർശത്തെയും സുധാകരൻ എതിർത്തു.
യു.ഡി.എഫിന്റെ പിന്തുണയോടെ 40,000 വോട്ടുകൾ ലഭിക്കും. സി.പി.എമ്മിൽ നിന്ന് 10000, ബി.ജെ.പിയിൽനിന്ന് 5000, നിഷ്പക്ഷരായ ആളുകളിൽനിന്ന് 25,000 വോട്ട് എന്നിങ്ങനെ 90,000 വോട്ടു നേടി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ താൻ അമ്പലപ്പുഴയിൽ തകർപ്പൻ വിജയം നേടുമെന്നാണ് സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സുധാകരൻ, തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെയുള്ള പ്രതികാരമാണ് ഈ മത്സരമെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.