പന്തീരാങ്കാവ്: രാമനാട്ടുകര തൊണ്ടയാട് ബൈപ്പാസിൽ കൊടൽ നടക്കാവിന് സമീപം ലോറി കാറിലും ഓട്ടോയിലുമിടിച്ച് രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ലോറിയാണ് എതിരെ വരുന്ന കാറിലും ഗുഡ്സ് ഓട്ടോയിലും ഇടിച്ച് അപകടം വരുത്തിയത്.
കാറിലുണ്ടായിരുന്ന കോഴിക്കോട് മടവൂർ ചക്കാലക്കൽ എതിരൻമല കൃഷണൻകുട്ടി (54), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അരുൺ (21), ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ അൻവർ (44), സമീറ (38) എന്നിവർ ഗുരുതര നിലയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ലോറി അമിതവേഗതയിൽ ദിശമാറി വന്നതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ലോറിയുടെ അടിയിൽ അകപ്പെട്ട കാറിനെയും വലിച്ചിഴച്ചാണ് പിറകിലെ ഓട്ടോയിലും ഇടിച്ചത്. പന്തീരാങ്കാവ്, നല്ലളം പൊലീസും മീഞ്ചന്ത സ്റ്റേഷനിൽ നിന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ കാറ് പൂർണമായും തകർന്നിട്ടുണ്ട്.
മകൻ അഭിജിത്തിനെ എറണാകുളത്ത് പഠന സ്ഥലത്ത് എത്തിച്ച് തിരിച്ച് വരുമ്പോഴാണ് കൃഷ്ണൻ കുട്ടിയും കുടുംബവും അപകടത്തിൽപെട്ടത്. ഇവരുടെ സുഹൃത്താണ് കാറ് ഓടിച്ചിരുന്നത്. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് കാറിലും ഓട്ടോയിലുമുള്ളവരെ പുറത്തെടുത്തത്. അപകടം വരുത്തിയ ലോറിയുടെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.