കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ സീലിങ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ആലപ്പുഴ സ്വദേശി മധു(58) വയനാട് മാനന്തവാടി സ്വദേശി അജിത്ത് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും തലക്ക് നിസ്സാര പരിക്കുകളുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടടുത്തായിരുന്നു അപകടം. മാനന്തവാടി തൊട്ടിൽപാലം ബസുകൾ പ്രവേശിക്കുന്ന 13 നമ്പർ പ്ലാറ്റ്ഫോമിനു സമീപമാണ് സംഭവം നടന്നത്. ബസ് കാത്തിരിപ്പ് സ്ഥലത്തിന്‍റെ മേൽക്കൂരയുടെ കോൺഗ്രീറ്റിന് താഴെ ഘടിപ്പിച്ച ജിപ്സം സീലിങ് ഇളകി വീഴുകയായിരുന്നു.
പുലർച്ചെയായതിനാൽ വലിയ അപകടം ഒഴിവായി. ടെർമിനലിന്‍റെ ഒന്നാം നിലയിലെ ജിപ്സം സീലിങ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൊട്ടി വീണിരുന്നു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് 2021 ൽ മദ്രാസ് ഐ.ഐടി നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ടെർമിനലിന്‍റെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും അടിയന്തരമായി ഇവ ബലപ്പെടുത്തണമെന്നും നിർമാണത്തിനായി ഏകദേശം 30 കോടിയിലധികം രൂപ ചെലവ് വരുമെന്നുമാണ് 2021 ൽ മദ്രാസ് ഐ.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.