കോഴിക്കോട്: പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ട്വിറ്ററിലും പ്രതിഷേധം. ഐ സ്റ്റാൻഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗിലാണ് മലപ്പുറത്തിനെതിരായ പ്രചാരണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ഉയരുന്നത്. ഈ ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണിപ്പോൾ. ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ കേരളത്തിലെ സംഘപരിവാർ ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും സിനിമാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധിയാണ് മലപ്പുറം ജില്ലക്കെതിരായ കുപ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്. സംഘ്പരിവാർ കേന്ദ്രങ്ങൾ ഇവരുടെ വാക്കുകൾ ഉദ്ധരിച്ച് മലപ്പുറത്തിനെതിരായ പ്രചാരണങ്ങൾക്ക് മൂർച്ചകൂട്ടി. സീന്യൂസ് പോലുള്ള ദേശീയ മാധ്യമങ്ങളും ഇവരുടെ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.
‘മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണ്. പ്രത്യേകിച്ച് മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ഭയമാണ്.
സംസ്ഥാനത്ത് ദിനംപ്രതി മൂന്ന് ആനകൾ കൊല്ലപ്പെടുന്നുണ്ട്. അറുനൂറോളം ആനകളാണ് സംസ്ഥാനത്ത് വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് ആന ചരിഞ്ഞ സംഭവം. എന്തുകൊണ്ട് അദ്ദേഹം വിഷയത്തിൽ ഇടപെട്ടില്ല’’ -ഇതായിരുന്നു മനേക ഗാന്ധിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.