അഗർത്തല: മുറിക്കുള്ളിൽ കോടിക്കണക്കിന് രൂപയുടെ കറൻസി നോട്ട് കെട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ത്രിപുരയിൽ സുരക്ഷാ ഉദ്യോഗസ്ഥരായ ദമ്പതികൾ അറസ്റ്റിൽ.
ത്രിപുര പൊലീസിലെ വനിത കോൺസ്റ്റബിൾ മേനക ദെബ്ബർമ, ഇവരുടെ ഭർത്താവും ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടി.എസ്.ആർ) 14ാം ബറ്റാലിയൻ ജവാനുമായ അജിത് ദെബ്ബർമ എന്നിവരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. അഗർത്തല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് മേനക.
നിലത്ത് ചിതറിക്കിടക്കുന്ന കറൻസി നോട്ട് കെട്ടുകൾക്ക് സമീപം വനിതാ കോൺസ്റ്റബിൾ ഇരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. വീഡിയോ വലിയ രീതിയിൽ ചർച്ചയായതോടെയാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ധലായ് ജില്ലയിലെ വൻ സാമ്പത്തിക തട്ടിപ്പുമായി ദമ്പതികൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കോടതി ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിന് പിന്നിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.