കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്‍ററില്‍ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. ഇതര മതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു സ്ത്രീകളെ ഘര്‍വാപസിക്കായി ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത 'മീഡിയവണ്‍' പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പരിശോധന.
ഇതര മതസ്ഥരെ വിവാഹം ചെയ്യുന്ന ഹിന്ദു യുവതികളെ തൃപ്പൂണിത്തുറയിലെ യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും ഘര്‍വാപസി നടത്തുന്നുവെന്ന വെളിപ്പെടുത്തലാണ് 'മീഡിയവണ്‍' പുറത്തുവിട്ടത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് ഘര്‍വാപസി കേന്ദ്രത്തിലെ പീഡന വിവരം പുറത്തുവിട്ടത്. ഈ കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും യുവതി മീഡിയവണിനോട് വെളിപ്പെടുത്തി.
യുവതിയുടെ പരാതി ഇന്ന് കോടതി പരിഗണിക്കും
മിശ്ര വിവാഹം ചെയ്തതിന്‍റെ പേരില്‍ തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിൽ പീഡിപ്പിക്കപ്പെട്ട യുവതിയുടെ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തൃശൂർ സ്വദേശിനിയായ ആയുര്‍വേദ ഡോക്ടറുടെ ഭർത്താവ് നൽകിയ ഹരജിക്കൊപ്പം യോഗാ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിശദീകരിക്കുന്ന യുവതിയുടെ സത്യവാങ്മൂലവും കോടതിയുടെ പരിഗണനക്ക് വരും.
22 ദിവസം തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതി യുവതി ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. മനോജ് ഗുരുജി എന്ന സ്ഥാപന നടത്തിപ്പുകാരന്റെ അടക്കം ക്രൂരതക്ക് ഇരയാകേണ്ടി വന്നതായി പരാതിയിൽ പറയുന്നു. മൊബൈൽ ഫോണ്‍ വാങ്ങിവെച്ച ശേഷം ഇവർ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിച്ചുവെന്നാണ് പരാതി. മറ്റ് 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.