കണ്ണൂർ: ടി.കെ. ഗോവിന്ദൻ പാർട്ടിയോട് വർഗവഞ്ചന കാണിച്ചുവെന്ന് എം.വി. ജയരാജൻ. പി.കെ ശ്യാമള ടീച്ചർ സംഘടന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാട്ടിൽ അറിയപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തിരാവസ്ഥക്ക് ശേഷം മട്ടന്നൂർ എൻ.എസ്.എസ് കോളജിൽ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ കീഴിൽ മത്സരിച്ച് ജയിച്ചു. കോടിയേരി ബാലകൃഷ്ണൻ വിദ്യാർഥി സംഘടനയുടെ സംസ്ഥാന നേതാവായിരുന്നപ്പോൾ അദ്ദേഹത്തിന് സ്വീകരണം നൽകിയതും ശ്യാമള ടീച്ചറായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗം, മട്ടന്നൂർ മഹിളാ അസോസിയേഷന്റെ ഏരിയാ ജോയന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
എം.വി. ഗോവിന്ദനെ വിവാഹം കഴിച്ചതിന് ശേഷം മോറാഴിയിലെ മഹിളാ നേതാവ്, തളിപ്പറമ്പിലെ മഹിളാ നേതാവ്, ജില്ലാ നേതാവ്, അഖിലേന്ത്യ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മുനിസിപ്പൽ ചെയർമാനായിരിക്കെ ആന്തുർ മുനിസിപ്പലിറ്റിയിൽ നിരവധി നേട്ടങ്ങൾ നേടുന്നതിന് അവർ വഹിച്ച പങ്ക് ചെറുതല്ല. ഇതെല്ലാം പരിഗണിച്ചാണ് അവരെ സ്ഥാനാർഥിയാക്കിയത്. കണ്ണൂരിൽ വനിതകളുടെ എണ്ണം വർധിപ്പിക്കണം എന്ന പൊതുധാരണയുണ്ടായപ്പോൾ രണ്ടുപേരെ മത്സരിക്കാൻ ഇറക്കി.
സ്ഥാനാർഥിത്വം ഒരു വ്യക്തിയുടെ തീരുമാനമല്ല, പാർട്ടിയുടെ തീരുമാനമാണ്. ശ്യാമള ടീച്ചർ ജയിക്കുമെന്നായപ്പോൾ യു.ഡു.എഫിന്റെ പിന്തുണയും വാങ്ങി ഇടതുപക്ഷത്തെയും എൽ.ഡി.എഫിനെയും തോൽപ്പിക്കാമെന്നാണ് ടി.കെ. ഗോവിന്ദൻ മാഷ് കരുത്തുന്നതെങ്കിൽ ജനം അത് വകവെച്ച് കൊടുക്കില്ല. എല്ലാ കാലത്തും വഞ്ചകരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഈ നാട്. പാർട്ടിയിലെ അഞ്ച് ലക്ഷം വരുന്ന പ്രവർത്തകർ ഇപ്പോഴുള്ള സ്ഥാനാർഥികളെ പോലെ തന്നെ മത്സരിക്കാൻ കഴിവും യോഗ്യരുമാണ്. അതിൽ ആരെയെങ്കിലും ഒഴിവാക്കിയെന്നത് കൊണ്ട് സ്ഥാനാർഥി വേഷം അണിഞ്ഞ് വരുകയല്ല ചെയ്യേണ്ടത്.
പാർട്ടിയെ ജീവനെക്കാൾ വലുതായി കാണുന്ന ലക്ഷക്കണക്കിന് പാർട്ടി മെമ്പരും അനുഭാവികളും ഇത്തരം വർഗവഞ്ചകരെ തിരിച്ചറിയും. അദ്ദേഹം മത്സരിക്കുമെന്നും യു.ഡി.എഫിന്റെ പിന്തുണ തേടുമെന്നും പറഞ്ഞത് രാഷ്ട്രീയ വഞ്ചനയാണ്. സ്ഥാനാർഥികളുടെ പട്ടിക തയാറാക്കുന്ന കമ്മിറ്റികളിൽ അദ്ദേഹത്തിന്റെ പേര് ആരും പറഞ്ഞില്ല. അതിൽ അദ്ദേഹത്തിന് സങ്കടമുണ്ട്. അത് ഞങ്ങളോട് പറഞ്ഞിരുന്നു. ഒരു കമ്യൂണിസ്റ്റുകാരൻ പാർട്ടിയെ ഒറ്റുകൊടുക്കാൻ പാടില്ല. അദ്ദേഹത്തിന്റെ ഭാര്യക്ക് സ്ഥാനങ്ങൾ നൽകിയിരുന്നു. അതുപോലെ, പൊതുപ്രവർത്തന രംഗത്ത് എങ്ങനെയാണെന്ന് നോക്കിയാണ് പി.കെ ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയത്.
പൊതുപ്രവർത്തന രംഗത്ത് സംസ്ഥാന സെക്രട്ടറി വിവാഹം കഴിച്ചുവെന്ന കാരണത്താൽ സ്ഥാനാർഥിയാക്കിയതല്ല. കമ്യൂണിസ്റ്റുകാരുടെ കൂടെ ഭാര്യയെന്ന് പദവി നോക്കിയല്ല സ്ഥാനാർഥി തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും പൊതുപ്രവർത്ത രംഗത്തെ പ്രവർത്തനം നോക്കിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. അവിടെ നടന്ന എല്ലാ കമ്മിറ്റികളിലും താൻ പങ്കെടുത്തിട്ടുണ്ടെന്നും ഒരു കമ്മിറ്റികളിലും എതിർപ്പ് ഉണ്ടായിട്ടില്ലെന്നും എം.വി. ജയരാജൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.