തിരുവനന്തപുരം: എൽ.പി.ജി ക്ഷാമം രൂക്ഷമാതോടെ കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകൾ അടച്ചുപൂട്ടി. ബാക്കിയുള്ള ഹോട്ടലുകൾക്ക് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇനി പ്രവർത്തിക്കാൻ സാധിക്കുക. അതുകൂടികഴിഞ്ഞാൽ മേഖല പൂർണ്ണമായും സ്തംഭിക്കും. എന്നാൽ, ഇതിനെ നേരിടാൻ ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും ഹോട്ടലുടമകൾ പറഞ്ഞു.
പാചകവാതക പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ കമ്പനികൾ കൊള്ളവിലയീടാക്കുന്നുണ്ട്. ഈ മാസം തുടക്കത്തിൽ 1,500 രൂപയായിരുന്ന 17 കിലോ സിലിണ്ടറിന് ഇപ്പോൾ 3,500 രൂപയാണ് വില. ഇത്രയും പണം നൽകി എങ്ങനെ ഗ്യാസ് വാങ്ങുമെന്നും എങ്ങനെ നഷ്ടമില്ലാതെ ഹോട്ടൽ നടത്തുകയെന്നും ഹോട്ടൽ ഉടമകൾ ചോദിക്കുന്നു. പ്രതിസന്ധി രൂക്ഷമായാൽ ഹോട്ടലുകൾ പൂട്ടിയിടേണ്ടി വരുമെന്നും ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തുടങ്ങിയതിനാൽ വായ്പ എങ്ങനെ അടക്കുന്ന് ആശങ്കയുള്ളതായും ഹോട്ടലുടമകൾ പറയുന്നു.
വിറക് അടുപ്പിൽ പാചകം ചെയ്യാൻ അറിയാവുന്ന തൊഴിലാളികൾ ഇപ്പോൾ കുറവാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഹോട്ടൽ ജീവനക്കാരായ അതിഥി തൊഴിലാളികൾ അവരുടെ സംസ്ഥാനത്തേക്ക് മടങ്ങിയാൽ തൊഴിലാളികളുടെ ക്ഷാമം അനുഭവപ്പെടും. കേരളത്തിൽ ഒരു ലക്ഷത്തോളം ഹോട്ടലുകൾ ഉണ്ടെന്നും അതിൽ തന്നെ നാല്-അഞ്ച് ലക്ഷം തൊഴിലാളികളും ജീവനക്കാരായിട്ടുണ്ട്. അതിഥി തൊഴിലാളികൾ ഇനി തിരിക്കെയെത്തുമോയെന്നും ആശങ്കയുണ്ട്.
കൽക്കരി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന അടപ്പുകളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും സാധ്യത തേടുന്നുണ്ട്. എൽ.പി.ജി പ്രതിസന്ധിയുടെ കാര്യത്തിൽ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കേരള ഹോട്ടൽ റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ വിഷയത്തിൽ ഇടപ്പെടുന്നതിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ, വിഷയത്തിൽ ഇടപെടാനും നടപടി സ്വീകരിക്കുന്നതിനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.