ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ. ബാബു എം.എൽ.എക്ക് തിരിച്ചടി. ബാബുവിന്‍റെ വിജയം ചോദ്യം ചെയ്ത് എം. സ്വരാജ് നൽകിയ ഹരജി നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബാബുവിന് എതിരായ തെരഞ്ഞെടുപ്പ് ഹരജിയില്‍ ഹൈകോടതിയിലെ നടപടികള്‍ തുടരാനും സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ബാബുവിന്‍റെ ഹരജി തള്ളിയത്.
2021 നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ കെ. ബാബുവിന്‍റെ വിജയം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് എതിർ സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. ഹരജി റദ്ദാക്കണമെന്നുള്ള ബാബുവിന്‍റെ ആവശ്യം ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫെബ്രുവരി 19ന് കേസ് ഹൈകോടതി പരിഗണിക്കും.
അയപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും മതചിഹ്നം ദുരുപയോഗം ചെയ്തുവെന്നുമാണ് ഹരജിയിലെ പ്രധാന ആരോപണം. അയ്യപ്പന്‍റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വിതരണം ചെയ്തു. ഇതില്‍ ബാബുവിന്‍റെ പേരും ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്‍റെ പലഭാഗങ്ങളിലും സ്ഥാനാർഥി നേരിട്ടെത്തി അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ലംഘനം നടത്തിയ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്‍റെ ആവശ്യം.
2021ലെ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ 992 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ. ബാബു വിജയിച്ചത്. കെ. ബാബുവിന് 65,875 വോട്ട് ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി സി.പി.എമ്മിലെ എം. സ്വരാജിന് 64,883 വോട്ടാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.