േലാേക്കാ പൈലറ്റുമാരുടെ കുറവിനും അറ്റകുറ്റപ്പണികളുെട പേരിെല നിയന്ത്രണത്തിനും പിന്നാലെ അശാസ്ത്രീയ റെയിൽ സമയപ്പട്ടികകൂടി വന്നതോടെ യാത്രക്കാർ പാളങ്ങളിൽ കുടുങ്ങി. ആഴ്ചയിൽ ചുരുങ്ങിയത് രണ്ട് നിയന്ത്രണ-റദ്ദാക്കൽ അറിയിപ്പുകളെത്തും. ട്രെയിനിൽ കയറിയാൽ എപ്പോൾ എത്തുമെന്ന് ഒരുറപ്പുമില്ല. പ്രളയത്തിെൻറ പേരിലായിരുന്നു ആദ്യം വൈകിയത്. പിന്നീട് അറ്റകുറ്റപ്പണിയുടെ പേരിലായി. ലോക്കോ സ്റ്റാഫിെൻറ കുറവാണെന്ന് ഇപ്പോൾ റെയിൽവേ തുറന്ന് സമ്മതിക്കുന്നു.
തിരുവനന്തപുരം-പാലക്കാട് ഡിവിഷനുകളിൽ 15 ശതമാനം ലോക്കോ പൈലറ്റുമാരുടെ ഒഴിവുണ്ട്. പാസഞ്ചർ ട്രെയിനുകളിൽ 38 ലോക്കോ പൈലറ്റുമാരാണ് കുറവ്. പാലക്കാട് ഡിവിഷനിൽ 18 പേരും തിരുവനന്തപുരം ഡിവിഷനിൽ 20 പേരും. ആഗസ്റ്റ് ഒന്നിലെ കണക്കാണിത്. ഇവ നികത്തുന്നതിന് പകരം പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയാണ് ചെയ്യുന്നത്.
ഗുരുവായൂര്‍-തൃശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം പാസഞ്ചറുകളിലാണ് ആദ്യം കൈവെച്ചത്. ട്രെയിനുകൾ അനാവശ്യമായി വൈകിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് റെയിൽവേ ബോർഡ് ഉത്തരവിറക്കിയിരുന്നു.
ട്രെയിൻ യാത്ര തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയങ്ങളാണ് സമയകൃത്യതക്കുള്ള മാനദണ്ഡം. എന്നാൽ, നടപടികളിൽനിന്ന് രക്ഷപ്പെടാൻ ട്രെയിനുകൾ വൈകിയെത്തുന്ന സമയം, എത്തിച്ചേരേണ്ട സമയമാക്കി മാറ്റിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്.
ലോക്കോ പൈലറ്റുമാരുടെ കുറവുമൂലം മുന്നറിയിപ്പില്ലാതെയും നിസ്സാര കാരണം പറഞ്ഞുമാണ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നതെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന ഭാരവാഹികൾ ആരോപിച്ചു. ജോലിഭാരം കാരണം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽനിന്നായി 18 പേർ സ്വയം വിരമിക്കൽ വാങ്ങി സേവനം അവസാനിപ്പിച്ചു.
കള്ളംപറയാത്ത കണക്കുകൾ
തിരുവനന്തപുരം: ഡിവിഷനിൽ 642 ലോക്കോ പൈലറ്റുമാരെ ആവശ്യമുണ്ടെങ്കിലും ഉള്ളത് 553 പേർ. പാലക്കാട് ഡിവിഷനിൽ വേണ്ടത് 550 പേർ. ജോലിയിലുള്ളത് 520 പേർ. രണ്ട് വർഷം മുമ്പുള്ള കണക്കാണിത്. അന്ത്യോദയ എക്സ്പ്രസ്, മധുര ഇൻറർസിറ്റി, ഹംസഫർ എക്സ്പ്രസ് എന്നിവ പിന്നീട് തുടങ്ങിയതാണ്. ആഴ്ചയിൽ അഞ്ച് ദിവസമുണ്ടായിരുന്ന കണ്ണൂർ-ആലപ്പുഴ ഇൻറർസിറ്റി ഏഴ് ദിവസമാക്കിയെങ്കിലും ലോക്കോ പൈലറ്റുമാരെ കൂടുതൽ നിയമിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനിലെ 10 പേര് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. വിശ്രമസമയം ആഴ്ചയില്‍ 40 മണിക്കൂറാക്കണമെന്ന് റെയില്‍വേ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടും നടപ്പായിട്ടില്ല.
േകാച്ചില്ല, യാത്ര തുടങ്ങാൻ മറ്റ് ട്രെയിനുകളെത്തണം
തിരുവനന്തപുരം: അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കയച്ച കോച്ചുകൾ തിരികെയെത്താത്തതിനാൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ കോച്ച് ക്ഷാമം രൂക്ഷം. സർവിസ് പൂർത്തിയാക്കുന്ന ടെയിനുകളിൽനിന്ന് കോച്ചുകൾ അഴിെച്ചടുത്ത് അടുത്ത ട്രെയിനിൽ ഘടിപ്പിച്ചാണ് നിലവിലെ യാത്ര. ഇതുമൂലം ട്രെയിനുകൾ വൈകുന്നത് പതിവായി.
അറ്റകുറ്റപ്പണികൾക്ക് കുറഞ്ഞ സമയം മാത്രം ലഭിക്കുന്നതിനാൽ സുരക്ഷയെയും ബാധിക്കും. എ.സി കോച്ചുകൾക്കാണ് ക്ഷാമം കൂടുതൽ. ദിവസവും മൂന്നും നാലും ട്രെയിനുകളിൽ കോച്ചുകൾ റോൾ ചെയ്താണ് സർവിസ് നടത്തുന്നത്. അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനയുമടക്കം ഒരു കോച്ച് മറ്റൊരു ട്രെയിനിൽ ഘടിപ്പിക്കാൻ മൂന്ന് മണിക്കൂർ വേണം. ഒന്നരവർഷം കൂടുേമ്പാഴാണ് കോച്ചുകൾ പരിശോധനക്കും അറ്റകുറ്റപ്പണിക്കുമായി അയക്കുന്നത്. നേരത്തെ പെരമ്പൂരിലെ വർക്ക്ഷോപ്പിലായിരുന്നു അറ്റകുറ്റപ്പണി. ഇത് അടച്ചതുമൂലം തിരുവനന്തപുരം ഡിവിഷേൻറതടക്കം േകാച്ചുകൾ ചെന്നൈയിൽ കെട്ടിക്കിടക്കുകയാണ്.
ഒരു കോച്ചിെൻറ ശരാശരി ആയുസ്സ് 18 വർഷമാണ്. 1800 കോച്ചുകൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം ഡിവിഷന് ഒരുവർഷത്തിനിടെ കിട്ടിയത് 150-160 കോച്ചുകൾ മാത്രം. ദക്ഷിണ റെയിൽവേയിൽ ഏറ്റവുംകൂടുതൽ ദീർഘദൂര സർവിസുകൾ കൈകാര്യം ചെയ്യുന്നത് തിരുവനന്തപുരം ഡിവിഷനിലാണ്. നിലവിലുള്ള കോച്ചുകളുടെ 10 ശതമാനം റിസർവ് ആയി ഉണ്ടാകണമെന്നതാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.