കായംകുളം: കായംകുളത്ത് 80 കിലോയോളം ഭാരമുള്ള ഇരുമ്പ് സിഗ്നല്‍ബോക്‌സ് പാളത്തില്‍ വെച്ച് ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം. തിരുവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന ചെന്നൈ എക്സ്പ്രസാണ് കായംകുളത്ത് അട്ടിമറിക്കാന്‍ ശ്രമിച്ചത്. ചേരാവള്ളി ലെവല്‍ക്രോസിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ട്രെയിനിടിച്ചതിനെ തുടർന്ന് വലിയ ശബ്ദത്തോടെ പെട്ടി ചിതറി തെറിച്ചു. ലോകോപൈലറ്റ് ഉടന്‍ വണ്ടി നിര്‍ത്തി കായംകുളം സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചു. റെയില്‍വേ സംരക്ഷണസേന സി.ഐ. മീനയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പാളത്തിനരികിലെ കാസ്റ്റ് അയണിൽ നിർമിച്ച സിഗ്നൽ ബോക്‌സ് ഇളക്കി എടുത്താണ് അജ്ഞാതർ പാളത്തില്‍ വെച്ചത്. ഒരാൾക്ക് ഒറ്റക്ക് സിഗ്നൽ ബോക്‌സ് എടുക്കുവാൻ സാധിക്കില്ലെന്നും പിന്നിൽ ഒന്നിലധികം പേർ ഉണ്ടായിരിക്കുമെന്നും പൊലീസ് പറഞ്ഞു. പൊട്ടിച്ചിതറിയ അവശിഷ്ടങ്ങള്‍ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.