പ്രഫ. കെ.എ സിദ്ദീഖ്​ ഹസൻ സ്മിത ഭാവങ്ങളുടെ പൊതു മുഖം

പൊതു സമൂഹം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വിഭാഗത്തിന്‍റെ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ആ വിഭാഗത്തിന് , അതേ സമൂഹത്തിൻെ മുമ്പിൽ സ്വീകാര്യതയും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത വ്യക്തിയാണ് അന്തരിച്ച പ്രൊ: കെ. എ സിദ്ദീഖ് ഹസൻ. തന്‍റെ സമൂഹത്തിന്‍റെ ആവശ്യങ്ങളെയും അവകാശങ്ങളെയും അധികാരത്തെയും കുറിച്ചൊക്കെ പറയുകയും എഴുതുകയും പുസ്തക രചന നിർവഹിക്കുകയും ചെയ്യു​​േമ്പാഴും ഒരു ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് സദാ ഓർമിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്തു അദ്ദേഹം.

സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിനു വേണ്ടി ജീവിതത്തിന്‍റെ സിംഹ ഭാഗവും അദ്ദേഹം വിനിയോഗിച്ചു. സിദ്ദീഖ് ഹസൻ സന്ദർശിക്കാത്ത സഭകളും മഠങ്ങളും മുസ്ലിംകൾക്കിടയിലെതന്നെ വിവിധ ദർശന വൈജാത്യമുള്ളവരും ഉണ്ടാവില്ല തന്നെ.

കാരുണ്യ പ്രവർത്തന മേഖലയിൽ കൈയടക്കത്തോടെ ചെയ്ത പ്രവർത്തനങ്ങൾ അദ്ദേഹത്തിന്‍റെ മരണാനന്തരമായിരിക്കും ലോകം അറിയുക. ഒരു പക്ഷെ കേരളത്തേക്കാൾ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിച്ചത് മറുനാടുകളിലാണെന്നു കാണാൻ കഴിയും. ഡൽഹി ആസ്ഥാനമായി ഹ്യൂമൻ ഡെവലപ്മെന്‍റ്​ ഫൌണ്ടേഷന്‍റെ വിഷൻ 2016 പദ്ധതിയുടെ ഡയറക്ടർ എന്ന നിലക്ക് വമ്പിച്ച സാമൂഹിക വിപ്ലവങ്ങളുണ്ടാക്കാൻ സാധിച്ചു. അധ:സ്ഥിത വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസ/ പുനരധിവാസ/ പട്ടിണി നിർമാർജ്ജന പദ്ധതികൾക്കു വേണ്ടി അനവധി കോടികളാണ് അദ്ദേഹം മുൻകൈയെടുത്തു ചെലവഴിച്ചത്.

മാധ്യമം പത്രത്തിന്‍റെ തലപ്പത്തിരുന്ന കാലത്ത് തന്‍റെ സമൂഹത്തിന്‍റെ സംസ്കാരത്തെ ഉയർത്തിക്കാണിക്കാനും സാമുദായിക സൗഹൃദത്തിന് മങ്ങലേൽപ്പിക്കുന്ന എന്തിനെയും ആരുടെയും അനുവാദമില്ലാതെ വെട്ടിക്കളയാനും അദ്ദേഹം സ്വാതന്ത്ര്യം തന്നിരുന്നു. പത്രാധിപന്മാരുമായുള്ള കൂടിക്കാഴ്ചകളിൽ ഓർമിപ്പിച്ചു കൊണ്ടിരുന്ന കാര്യവും ഇതു തന്നെ.

വെറുതെയിരിക്കുന്നതിലെ വ്യർത്ഥത ഒപ്പമുള്ളവരെ പഠിപ്പിക്കുന്ന ജീവിത പുസ്തകത്തിന്‍റെ വ്യാഖ്യാതാവ്, തനിക്ക് വിലപ്പെട്ടതെന്തും മറ്റുള്ളവർക്ക് സമർപ്പിക്കുന്നതിന് കണക്കു പറയാത്ത ഇടപാടുകാരൻ, ഏറ്റെടുക്കുന്ന ദൗത്യമേതും ലക്ഷ്യത്തിലെത്തിക്കുന്നതു വരെ സ്വന്തത്തെ മറന്നു പോവുന്ന പരിശ്രമകാരി, പ്രകോപിത മുഹൂർത്തങ്ങളെ സ്മിത ഭാവങ്ങളോടെ നേരിടുന്ന തന്ത്രശാലിയായ മധ്യവർത്തി, തന്നെക്കാൾ പരിഗണ തനിക്കൊപ്പം നിൽക്കുന്നവർക്ക് നൽകുന്ന മാന്യനായ ആശ്രിത വത്സൻ, ബഹു ഭാഷാ ജ്ഞാനി. എന്നാൽ ഇത്തരം വിശേഷണങ്ങളിൽ അശേഷം തല്പരനല്ലാത്ത കേവലം സാധാരണക്കാരൻ. ഒരു പക്ഷെ സിദ്ദീഖ് ഹസന്‍റെ ജീവിതത്തെ കുറുക്കിപ്പറയാവുന്നത് ഇങ്ങനെയായിരിക്കും.

കെട്ട കലാമെന്ന് ഈയിടെ എം. മുകുന്ദൻ വിശേഷിപ്പിച്ച ഇക്കാലത്ത്, ജീർണതകൾക്കും അന്ധ വിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും വർഗ്ഗീയതക്കും എതിരെ പോരാടേണ്ടവരുടെ നഷ്ട്ടം നമ്മെ നടക്കുന്നു.  പ്രൊഫൊസർ സിദ്ദീഖ് ഹസന്‍റെ വിയോഗവും ഈ ഗണത്തിൽ പെടുത്തി കാലത്തിന്‍റെ മുഖത്തേക്ക് നിസംഗമായി നോക്കാനേ കഴിയൂ.

Tags:    
News Summary - tp cheroopa remembering Prof KA Siddique Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.