വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്‌സിനെടുക്കാം

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച സാേങ്കതിക ഉപദേശക സമിതി ശിപാര്‍ശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഭാഗികമായി വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ആഭ്യന്തരമായി ലഭ്യമായ കോവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാം.

വിദേശത്തുനിന്ന് വരുന്നവരുടെ വാക്‌സിനേഷനായി പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 12 മുതല്‍ 14 വരെ വയസ്സുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമായിരിക്കും ലഭിക്കുക.

വാക്‌സിനെടുക്കാത്ത 12 വയസ്സിന് മുകളിലുള്ളവർ വാക്‌സിനെടുക്കണം. ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. 18ന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസത്തിനുശേഷം കരുതല്‍ ഡോസ് എടുക്കാം.

പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസെടുക്കാം.

18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസ് സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ സൗജന്യമാണ്. സൗജന്യ കരുതല്‍ ഡോസ് വാക്‌സിന്‍ സെപ്റ്റംബര്‍ അവസാനംവരെ മാത്രമേയുണ്ടാകൂ.

12 മുതല്‍ 14 വരെ പ്രായമുള്ള 79 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 47 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. 15 മുതല്‍ 17 വരെ പ്രായമുള്ള 86 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 61 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

18 വയസ്സിന് മുകളിലുള്ള 89 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും 13 ശതമാനം പേര്‍ക്ക് കരുതല്‍ ഡോസും നല്‍കിയെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Those coming from abroad can get the vaccine available here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.