തിരുവനന്തപുരം: കേരളത്തിൽ നിലവിൽ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നതാണ് നാം കണ്ടത്. അതുകൊണ്ട് മാത്രമാണ്, ആവശ്യമായ കേന്ദ്രസഹായം ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്തിന് അതിജീവനം സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണ മാറ്റം വേണമെന്നാവശ്യം ജനങ്ങൾ അംഗീകരിക്കില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അഴിമതി ഇല്ലാതായത് എൽ.ഡി.എഫ് സർക്കാർ ഭരണത്തിലുള്ളതുകൊണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് എൽ.ഡി.എഫിന്റെ അഴിമതിരഹിത സംസ്കാരം കൊണ്ടാണ്.
അഴിമതി വിഹിതം നിശ്ചയിച്ച് പദ്ധതികൾ നടപ്പിലാക്കുന്ന രീതി എൽ.ഡി.എഫിനില്ല. ഭരണസംവിധാനം അഴിമതിയെ വളർത്തിയിട്ടില്ല, ജനങ്ങൾ ആഗ്രഹിക്കുന്നത് സമാധാന ജീവിതമാണ്, കഴിഞ്ഞ 10 വർഷമായി ജനങ്ങൾ സമാധാന ജീവിതം നയിക്കുകയാണിവിടെ. ജനങ്ങൾ ഏത് ഘട്ടത്തിലും സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഖജനാവ് ശൂന്യമായിരിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആഗ്രഹമാണ്. തനിക്കെതിരെയുള്ള ഒരു ആക്രമണത്തെയും വ്യക്തിപരമായി കാണുന്നില്ല. പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് ഏവർക്കും അറിയാം. പാർട്ടിയുടെ വക്താവാകുമ്പോൾ ഇത്തരം ആക്രമണങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഇത്തരം കടുത്ത ആക്രമണങ്ങളെ പുഞ്ചിരിയോടെയാണ് താൻ നേരിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻപ് കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പലയിടത്തും മൂക്കുപൊത്തേണ്ട അവസ്ഥ ആയിരുന്നു. അത്, നാം മറന്നിട്ടില്ല. എന്നാൽ, ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങളിലൂടെ മാലിന്യ നിർമാർജനത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിച്ചു. കേരളത്തെ നിക്ഷേപങ്ങൾക്ക് അനുയോജ്യമായ നാടായി ജനങ്ങൾ കാണുന്നുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.