കാന്തപുരത്തിന്‍റെ പരാമർശങ്ങളോട് മുസ്‌ലിം സമുദായത്തിനകത്തുതന്നെ വിയോജിപ്പ്; ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പിന്നിൽ ഇസ്‌ലാമോഫോബിയയെന്നും ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശങ്ങളോട് മുസ്‌ലിം സമുദായത്തിനകത്തുതന്നെ ശക്തമായ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. വിയോജിപ്പുകളുണ്ടാവാം, സംവാദങ്ങളുണ്ടാകാം, വാദങ്ങളും മറുവാദങ്ങളും ഉണ്ടാകാം. അത് ഔന്നിത്യമുള്ള ഒരു സമൂഹത്തിന്റെ അടയാളമാണ്. ഇപ്പോൾ നടക്കുന്ന കാടുകയറിയ ചർച്ചകൾക്ക് പിന്നിൽ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനത്തിൽ ഇസ്‌ലാമിനെ പൈശാചികവത്കരിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സെൻട്രൽ യൂനിവേഴ്‌സിറ്റികളിൽ, ഇന്റർനാഷനൽ യൂനിവേഴ്‌സിറ്റികളിൽ, തൊഴിലിടങ്ങളിൽ, സാമൂഹിക പ്രവർത്തനരംഗത്ത്, ഭരണനിർവഹണ രംഗത്ത് തങ്ങളുടേതായ ഐഡന്റിറ്റിയും വസ്ത്രധാരണ രീതിയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ മികവ് തെളിയിച്ച മുസ്ലിം പെൺകുട്ടികളെ നമുക്ക് കാണാം. ഇതാണ് കേരള മുസ്‌ലിംകളുടെ റിയൽ സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു. യഥാർഥത്തിൽ അവർക്ക് പ്രചോദനമേകിയത് ലിബറൽ ഇടങ്ങളിൽനിന്നുള്ള ആവേശമല്ല, അതിലുപരി മുസ്‌ലിം സമുദായത്തിനകത്തെ മത, സാംസ്‌കാരിക, സാമൂഹിക, പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളുമാണ്. 14 നൂറ്റാണ്ടു മുമ്പ് സ്ത്രീയുടെ മഹത്വം ഉദ്‌ഘോഷിച്ച മഹാനായ പ്രവാചകന്റെ മാർഗനിർദേശങ്ങളാണ് അവർക്ക് പ്രചോദനമായി വർത്തിച്ചത്.
കച്ചവടക്കാരിയായ ഖദീജ ബീവി, വൈജ്ഞാനിക പ്രതിഭയായ ആയിഷ ബീവി, യുദ്ധത്തിൽ മഹാനായ പ്രവാചകനെ സ്വന്തം ശരീരം കൊണ്ട് പ്രതിരോധിച്ച ഉമ്മു അമ്മാറ... ഇവരെല്ലാം ഇന്നും മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തിലെ നിത്യപ്രചോദനങ്ങളാണ്. ഇതെല്ലാം സത്യമാണെന്നിരിക്കെ, ഇതിനെയെല്ലാം വിസ്മരിച്ചുകൊണ്ടാണ് ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ച്, അവരുടെ ഐഡന്റിറ്റിയെക്കുറിച്ച്, അവരുടെ വസ്ത്രധാരണ രീതിയെക്കുറിച്ച്, അവരുടെ പർദയെക്കുറിച്ച്, അവരുടെ ഹിജാബിനെക്കുറിച്ച്, അതും കവിഞ്ഞ് മുസ്‌ലിം സമൂഹത്തിലെ ആണുങ്ങൾ മദ്യപിക്കുന്നതിനെക്കുറിച്ചും, എംഡിഎംഎ പിടികൂടപ്പെടുന്നതിനെക്കുറിച്ചും, പെണ്ണുപിടിക്കുന്നതിനെക്കുറിച്ചും വരെ കിത്താബും സുന്നത്തും വെച്ചുകൊണ്ടുള്ള ചർച്ച കാടുകയറിയ ഒരു സന്ദർഭത്തിലാണ് നമ്മളുള്ളത്.
ഇപ്പോൾ നടക്കുന്ന അത്തരം ചർച്ചകൾ യഥാർഥത്തിൽ മറ്റൊരു രോഗത്തിന്റെ ഫലമാണ്. അത് കേരളത്തിൽ പലപ്പോഴായി പുറത്തുവരാറുള്ളതാണ്. ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനത്തിൽ ഇസ്‌ലാമിനെ പൈശാചികവൽക്കരിക്കുക എന്ന ആസൂത്രിതമായ നീക്കത്തോടുകൂടിയാണ് ഇത് പലപ്പോഴും നടന്നു വരാറുള്ളതെന്നും മുജീബുറഹ്മാൻ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം
ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ചുള്ള ചർച്ച കേരളത്തിൽ ചൂടുപിടിച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു മതസംഘടനാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനയാണ് ചർച്ചയ്ക്കാധാരം. തീർച്ചയായും മുസ്‌ലിം സ്ത്രീയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചില പരാമർശങ്ങളോട് മുസ്‌ലിം സമുദായത്തിനകത്തുതന്നെ ശക്തമായ വിയോജിപ്പുണ്ട്. വിയോജിപ്പുകളുണ്ടാവാം, സംവാദങ്ങളുണ്ടാകാം, ആർഗ്യുമെന്റും കൗണ്ടർ ആർഗ്യുമെന്റുകളും ഉണ്ടാകാം. അത് ഔന്നിത്യമുള്ള ഒരു സമൂഹത്തിന്റെ അടയാളമാണ്, അത് സ്വാഗതാർഹമാണ്.
എന്നാൽ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ റിയൽ സ്റ്റോറി എന്താണ്? വിദ്യാഭ്യാസ രംഗത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റികളിൽ, ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റികളിൽ, തൊഴിലിടങ്ങളിൽ, സാമൂഹ്യ പ്രവർത്തനരംഗത്ത്, ഭരണനിർവഹണരംഗത്ത് തങ്ങളുടേതായ ഐഡന്റിറ്റിയും വസ്ത്രധാരണ രീതിയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ മികവ് തെളിയിച്ച പെൺകുട്ടികളെ നമുക്ക് കാണാം.
യഥാർഥത്തിൽ അവർക്ക് പ്രചോദനമേകിയത് ലിബറൽ ഇടങ്ങളിൽ നിന്നുള്ള ആവേശമല്ല, അതിലുപരി മുസ്‌ലിം സമുദായത്തിനകത്തെ മത, സാംസ്‌കാരിക, സാമൂഹിക, പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളുമാണ്. 14 നൂറ്റാണ്ടു മുമ്പ് സ്ത്രീയുടെ മഹത്വം ഉദ്‌ഘോഷിച്ച മഹാനായ പ്രവാചകന്റെ മാർഗനിർദേശങ്ങളാണ് അവർക്ക് പ്രചോദനമായി വർത്തിച്ചത്.
കച്ചവടക്കാരിയായ ഖദീജ ബീവി, വൈജ്ഞാനിക പ്രതിഭയായ ആയിഷ ബീവി, യുദ്ധത്തിൽ മഹാനായ പ്രവാചകനെ സ്വന്തം ശരീരം കൊണ്ട് പ്രതിരോധിച്ച ഉമ്മു അമ്മാറ... ഇവരെല്ലാം ഇന്നും മുസ്‌ലിം സ്ത്രീകളുടെ ജീവിതത്തിലെ നിത്യപ്രചോദനങ്ങളാണ്.
ഇതെല്ലാം സത്യമാണെന്നിരിക്കെ, ഇതിനെയെല്ലാം വിസ്മരിച്ചുകൊണ്ടാണ് ഇസ്‌ലാമിലെ സ്ത്രീയെക്കുറിച്ച്, അവരുടെ ഐഡന്റിറ്റിയെക്കുറിച്ച്, അവരുടെ വസ്ത്രധാരണ രീതിയെക്കുറിച്ച്, അവരുടെ പർദയെക്കുറിച്ച്, അവരുടെ ഹിജാബിനെക്കുറിച്ച്, അതും കവിഞ്ഞ് മുസ്‌ലിം സമൂഹത്തിലെ ആണുങ്ങൾ മദ്യപിക്കുന്നതിനെക്കുറിച്ചും, എംഡിഎംഎ പിടികൂടപ്പെടുന്നതിനെക്കുറിച്ചും, പെണ്ണുപിടിക്കുന്നതിനെക്കുറിച്ചും വരെ കിത്താബും സുന്നത്തും വെച്ചുകൊണ്ടുള്ള ചർച്ച കാടുകയറിയ ഒരു സന്ദർഭത്തിലാണ് നമ്മളുള്ളത്.
ഇപ്പോൾ നടക്കുന്ന അത്തരം ചർച്ചകൾ യഥാർത്ഥത്തിൽ മറ്റൊരു രോഗത്തിന്റെ ഫലമാണ്. അത് കേരളത്തിൽ പലപ്പോഴായി പുറത്തുവരാറുള്ളതാണ്. ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനത്തിൽ ഇസ്‌ലാമിനെ പൈശാചികവൽക്കരിക്കുക എന്ന ആസൂത്രിതമായ നീക്കത്തോടുകൂടിയാണ് ഇത് പലപ്പോഴും നടന്നു വരാറുള്ളത്.
ഓരോ മത സമൂഹത്തിനും അവരവരുടേതായ വിശ്വാസമനുസരിച്ച്, ആചാരമനുസരിച്ച്, സാംസ്‌കാരിക വൈവിധ്യം ഉൾക്കൊണ്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന വകവെച്ചു നൽകുന്നുണ്ട്. അവരവരുടെ അതിരുകളും പരിധികളും നിയന്ത്രണങ്ങളും തീരുമാനിക്കുന്നത് അതതു സമൂഹങ്ങളാണ്; അവരുടെ വിശ്വാസങ്ങളാണ്, ആചാരങ്ങളാണ്. ലിബറൽ സൊസൈറ്റിക്കുപോലും അവരുടേതായ അതിരുകളും പരിധികളുമുണ്ട്. അതേസമയം, ഓരോ വ്യക്തിക്കും പൗരനും ഭരണഘടന വകവെച്ചു നൽകുന്ന പൗരാവകാശങ്ങളെയോ സ്വാതന്ത്ര്യത്തെയോ അത് നിരാകരിക്കപ്പെടുന്ന സാഹചര്യം ഉയർന്നുവന്നാൽ അവിടെ നമുക്ക് വിയോജിപ്പാകാം, സംവാദമാകാം.
അതുപോലെതന്നെ ഏറ്റവും നല്ല വളർച്ചയ്ക്കും വികാസത്തിനും അനിവാര്യമായ സ്വഭാവത്തിലുള്ള ഡിസ്‌കഷൻ നമുക്ക് വികസിപ്പിച്ചെടുക്കാവുന്നതാണ്. പക്ഷേ ഇതെല്ലാം വിസ്മരിച്ചുകൊണ്ട് തങ്ങൾ ആഘോഷിക്കുന്ന ലിബറൽ യുക്തിയിൽ നിന്നുകൊണ്ട് ഇസ്‌ലാമിന്റെ സാംസ്‌കാരികമായ സ്വത്വത്തെയും അതിന്റെ വിശ്വാസാചാരങ്ങളെയും ശരിയാക്കി കളയാം എന്ന ആവേശത്തോടുകൂടി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ യഥാർഥത്തിൽ നമുക്കിടയിലുള്ള വിഷയങ്ങളെ അതിന്റെ മർമത്തിൽ നിന്ന് വഴിതിരിച്ചുവിടുന്നതും, സത്യസന്ധതയ്ക്ക് നിരക്കാത്തതും, ഗുണപരമായ മാറ്റങ്ങൾക്ക് വഴിതുറക്കാത്തതുമാണ്.
നമുക്കിടയിൽ ചർച്ചകൾ ഉണ്ടാകണം, സംവാദങ്ങൾ ഉണ്ടാകണം, ആശയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമുള്ള വ്യത്യസ്തമായ വീക്ഷണങ്ങൾ മാറ്റുരയ്ക്കപ്പെടണം. തീർച്ചയായും ഒരു ബഹുസ്വര സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അത് ഏറ്റവും കൂടുതൽ വെളിച്ചം നൽകുന്നതാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ അത് മുൻവിധിയോട് കൂടിയാവുകയും, തങ്ങളുടേതായ ലളിതയുക്തിയിൽ നിന്നുകൊണ്ട് രൂപപ്പെടുകയും, അത് ഏകപക്ഷീയമായി തീരുകയും ചെയ്യുന്നത് ഗുണപരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.