ആലുവ: ടൗണിലെ വ്യാപാരിയുടെ വീട്ടിൽനിന്ന് 12 പവൻ മോഷ്ടിച്ച കേസിൽ ജോലിക്കാരിയും ആൺസുഹൃത്തും പിടിയിൽ. കട്ടപ്പന കരുണാപുരം ബാലഗ്രാമം ബ്ലോക്ക് 980ൽ വിദ്യ അനിൽകുമാർ (32), രാമക്കൽമേട് കൊണ്ടോത്തറ വീട്ടിൽ ജയ്‌മോൻ (38) എന്നിവരെയാണ് ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാർ അറസ്‌റ്റ് ചെയ്തത്.
സി.സി. മാത്തപ്പൻസ് സ്റ്റോഴ്സ് ഉടമ എസ്.പി ഓഫിസിന് സമീപം നേതാജി റോഡിൽ താമസിക്കുന്ന സാമുവലിെൻറ വീട്ടിലാണ് മോഷണം നടന്നത്. എറണാകുളത്തെ ഒരു സ്വകാര്യ ഏജൻസി മുഖേന മൂന്നുമാസം മുമ്പാണ് വിദ്യ ഇവിടെ വീട്ടുജോലിക്കെത്തിയത്. അലമാരയിൽ സൂക്ഷിച്ച സ്വർണം കാണാതായ ദിവസംതന്നെ സംശയം തോന്നിയ വീട്ടുടമ ഇവരെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടു. തുടർന്ന് ആലുവ പൊലീസിലും ഏജൻസിക്കും പരാതി നൽകി.
പൊലീസ് പലവട്ടം ചോദ്യം ചെയ്‌തെങ്കിലും സമ്മതിച്ചില്ല. ഇതിനിടെ, പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ യുവതി പുതിയ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് വീട്ടിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം നൽകി പുതിയ സ്വർണം വാങ്ങുകയായിരുന്നു. കുറച്ച് സ്വർണം പണയപ്പെടുത്തുകയും ചെയ്തു. ഇവ മാറ്റിവാങ്ങാനും പണയപ്പെടുത്താനും നേതൃത്വം നൽകിയത് ജയ്‌മോനാണ്. ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ് യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.