ആലുവ നഗരസഭ കാര്യാലയം

സംസ്‌ഥാനത്തെ ഏറ്റവും ചെറിയ നഗരസഭ നൂറിന്‍റെ നിറവിൽ

ആലുവ: പെരിയാർ തീരത്തെ ചരിത്രമുറങ്ങുന്ന ആലുവ നഗരത്തിന് നൂറ് വയസ്. വ്യവസായ തലസ്‌ഥാനം എന്നതിൽ നിന്ന് മെേട്രാ നഗരമെന്ന നിലയിൽ എത്തിനിൽക്കുന്ന ആലുവക്ക് വികസനത്തിൽ കുതിപ്പിെൻറയും കിതപ്പിെൻറയും കാലഘട്ടമായിരുന്നു കഴിഞ്ഞ നൂറുവർഷങ്ങൾ.

വിവിധ ഘട്ടങ്ങളിൽ പല തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കാര്യമായ വളർച്ചയുണ്ടാക്കാൻ നഗരത്തിനായിട്ടില്ല. 1921 സെപ്തംബർ 15നാണ് ഖാൻ സാഹിബ് എം.കെ. മക്കാർപിള്ളയുടെ നേതൃത്വത്തിൽ ആദ്യ ഭരണ സമിതി ചുമതലയേറ്റത്. ഖാൻ സാഹിബ് മത്സരിച്ച്​ ചെയർമാനായി.

ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫിൻറെ നേതൃത്വത്തിലാണ് നിലവിൽ വന്നത്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു ആദ്യം വോട്ടവകാശം ഉണ്ടായിരുന്നത്. 40 ൽ താഴെ വോട്ടർമാർ മാത്രമാണ് ഇതുമൂലം വാർഡുകളിലുണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. രാഷ്ട്രീയടിസ്‌ഥാനത്തിലായപ്പോൾ കൂടുതൽ ഭരിച്ചത് കോൺഗ്രസാണ്. സംസ്‌ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ച് അധികാരത്തിലേറുന്ന നഗരസഭയാണിത്.

നിലവിലെ ചെയർമാൻ കോൺഗ്രസ് നേതാവ് എം.ഒ.ജോൺ ഇതിന് മുൻപ് മൂന്ന് തവണയായി 12 വർഷം ചെയർമാനായി. ഇടതുപക്ഷത്തിന് രണ്ട് തവണ മാത്രമായിരുന്നു ഭരണം. 1979 ൽ പി.ഡി. പത്മനാഭൻ നായർ മൂന്ന് വർഷവും 2005 ൽ സ്മിത ഗോപി അഞ്ച് വർഷവും ഭരിച്ചു. 1984 മുതൽ നാല് വർഷം ഫോർട്ടുകൊച്ചി ആർ.ഡി.ഒമാരായിരുന്ന കെ.ബി.വത്സലകുമാരിയും താര ഷറഫുദ്ദീനും നഗരസഭ അധ്യക്ഷയുടെ ചുമതല വഹിച്ചു. 100 വർഷം പൂർത്തിയാകുമ്പോഴും സംസ്‌ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. നഗരസഭ അതിർത്തിയിൽ നഗരപ്രദേശങ്ങൾ മാത്രമാണുള്ളത്.

26 ഡിവിഷനുകൾ മാത്രമാണ് ഇപ്പോഴുള്ളത്. സമീപ നഗരസഭകളിൽ അതിൽ കൂടുതൽ ഡിവിഷനുകളുണ്ട്. കാലഘട്ടത്തിനനുസൃതമായി നഗര പരിധി കൂട്ടാതിരുന്നതാണ് നഗരം ചെറുതായി തന്നെ നിലകൊള്ളാൻ ഇടയാക്കിയത്. നഗരസഭയുടെ ചുറ്റളവ് 7.18 ച.കി.മീറ്റർ മാത്രമാണ്. 2011 - 2020 സെൻസസ് പ്രകാരം മൊത്തം ജനസംഖ്യ 22428. ഇതിൽ 11031 പുരുഷന്മാരും 11397 സ്ത്രീകളും ഉൾപ്പെടുന്നു. സമീപ പഞ്ചായത്തുളിലെ അതിർത്തി പ്രദേശങ്ങൾ നഗരത്തിലേക്ക് ചേർക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ട്. കടുങ്ങല്ലൂർ, ചൂർണിക്കര, കീഴ്മാട്, ചെങ്ങമനാട് പഞ്ചായത്തുകളാണ് നഗരവുമായി അതിർത്തി പങ്കിടുന്നത്.

ഈ പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളെല്ലാം നഗരത്തിൻറെ ഭാഗം പോലെ വളർന്നിട്ടുമുണ്ട്. എന്നിട്ടും അത്തരം പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് നഗരത്തിൻറെ വിസ്തൃതി കൂട്ടാൻ അധികൃതർ തയ്യാറാകുന്നില്ല. ചില അധികാര കേന്ദ്രങ്ങൾക്ക് നഗരത്തിൻറെ നിയന്ത്രണം നഷ്ടമാകാതിരിക്കാനാണ് നഗര വികസനത്തിന് തടസം നിൽക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബ്രിട്ടീഷ് ഹൈക്കമീഷൻ സഹായത്തോടെ സമ്പൂർണ നഗരവികസന പദ്ധതി നടപ്പാക്കുമെന്ന് അന്നത്തെ ഭരണ സമിതി പ്രഖ്യാപിക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, പദ്ധതി യാഥാർഥ്യമായില്ല. 

Tags:    
News Summary - The smallest municipality aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.