തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ എൽ.ഡി.എഫിനെ രൂക്ഷമായി വിമർശിച്ചും പാഠങ്ങൾ ഉൾക്കൊണ്ട് തിരിച്ചുവരണമെന്ന് ഉപദേശിച്ചും ഭരണപക്ഷാംഗങ്ങൾ. എൽ.ഡി.എഫും സി.പി.എമ്മും തകരരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും തകർന്നാൽ അത് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയുണ്ടാക്കുമെന്നും പല അംഗങ്ങളും ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാറിന്റെ പ്രവർത്തനങ്ങളെയും നേതാക്കളെയും രൂക്ഷ ഭാഷയിലാണ് പല അംഗങ്ങളും വിമർശിച്ചത്. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു ഭരണപക്ഷാംഗങ്ങളുടെ പ്രതികരണങ്ങൾ. ബി.ജെ.പി ബന്ധം ആരോപിച്ച് ഇതിനെ പ്രതിരോധിക്കാൻ പ്രതിപക്ഷാംഗങ്ങൾ പലരും നടത്തിയ ശ്രമം പക്ഷെ ചീറ്റിപ്പോകുന്നതും കണ്ടു. സഹകരണവും വിമർശനവും ചേർന്ന സമീപനമായിരിക്കും പ്രതിപക്ഷത്തിന്റേതെന്ന് പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയാണ് യു.ഡി.എഫ് വിജയമെന്നും അദ്ദേഹം ആരോപിച്ചു.
രൂക്ഷ വിമർശനത്തോടെ നജീബ് കാന്തപുരമാണ് പ്രതിപക്ഷത്തിന് നേരെയുളള കടന്നാക്രമണത്തിന് തുടക്കമിട്ടത്. 10 വർഷം ഈച്ച കയറാത്ത സെക്രട്ടേറിയറ്റായിരുന്നെന്നും ജനങ്ങൾക്ക് മുന്നിലാണ് നിങ്ങൾ ബാരിക്കേഡ് സ്ഥാപിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഈച്ചയെ വെടിവെക്കാൻ തോക്കെടുക്കണമോയെന്ന് നിങ്ങൾ നിസാരവൽകരിച്ച ആളുകൾ ഇന്ന് ഈ നിയമസഭയിലുണ്ട്. പിൻവാതിലിലൂടെ നിങ്ങൾ തള്ളിക്കയറ്റിയവരെ മുൻ വാതിലിലൂടെ തങ്ങൾ തള്ളിപ്പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിന്റെ മഞ്ഞപ്പിത്തം ബാധിച്ചവർ നാടുനീളെ മഞ്ഞക്കുറ്റിയിട്ടു, ആശ വർക്കർമാരെ പുച്ഛിച്ചു, അതിനെല്ലാം ജനം നൽകിയ തിരിച്ചടിയാണ് ഈ പരാജയമെന്ന് വിഷ്ണുമോഹൻ കുറ്റപ്പെടുത്തി. നിങ്ങളെങ്ങനെ നിങ്ങളായെന്ന് ചിന്തിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം ഉപദേശിച്ചു. മുമ്പ് പന്തൽ പോലെ നിന്നവരുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ ദുഃഖം തോന്നുന്നെന്നും ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേയെന്നുമായിരുന്നു വി.ടി. ബൽറാമിന്റെ പ്രാർഥന. 10 വർഷം കൊണ്ട് തകർത്തെറിഞ്ഞ കേരളത്തെ ധവളപത്രത്തിലൂടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കാൻ പോകുന്നതെന്ന് ഉമ തോമസും ചൂണ്ടിക്കാട്ടി.
വർഗീയത വിട്ട് പഴയ രീതിയിലേക്ക് പോകൂയെന്ന് മാത്രമാണ് ഉപദേശിക്കാനുള്ളതെന്ന് കുറുക്കോളി മൊയ്തീൻ പറഞ്ഞു. കോൺഗ്രസിനെ തകർക്കാൻ എല്ലാകാലത്തും ജനസംഘവും ബി.ജെ.പിയുമായി കൂട്ടുകൂടിയവരാണ് കമ്യൂണിസ്റ്റുകാരെന്ന് ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. അതിന് ഉദാഹരണമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കമ്യൂണിസ്റ്റ് നേതാവ് അയച്ച കത്തുൾപ്പെടെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കുറച്ചുനേരം സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനും വാഗ്വാദത്തിനും കാരണവുമായി. ഇക്കാറസിന്റെ പതനമാണ് എൽ.ഡി.എഫിനുണ്ടായതെന്നും മൂന്നാമത്തെ പതനത്തിലും നിങ്ങൾ പഠിച്ചില്ലല്ലോയെന്ന് എം. റഹ്മത്തുല്ല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഇസ്ലാമോഫോബിയ വളർത്താൻ ഇന്ധനം പകരുകയാണ് ഇടതുഭരണം ചെയ്തതെന്ന് ടി.പി അഷ്റഫലി ആരോപിച്ചു.
മതേതരത്വം അളക്കാൻ ഇറങ്ങിത്തിരിച്ച എൽ.ഡി.എഫിന് ജനങ്ങൾ നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദൈവത്തെ ഭയമില്ലാത്തവർ ഭരിച്ചാൽ അവർ ദേവസ്വം കൊള്ളയടിക്കുമെന്നതിന് തെളിവാണ് കഴിഞ്ഞ സർക്കാറെന്ന് പഴകുളം മധു കുറ്റപ്പെടുത്തി. ബി.ജെ.പിക്കാർക്ക് വേണ്ടി നിലകൊണ്ടതാരെന്നും യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചതും സംസ്ഥാന അധ്യക്ഷനെ വേദിയിൽ ഇരുത്തിയതുമാരെന്നും ജനങ്ങൾ കണ്ടതാണെന്ന് അബിൻ വർക്കി പറഞ്ഞു. പല തെരഞ്ഞെടുപ്പുകളിലൂടെ ജനങ്ങൾ നിങ്ങൾക്ക് സൂചന നൽകിയതാണെന്നും കമ്യൂണിസ്റ്റ് മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ഇനിയും തയാറായില്ലെങ്കിൽ തകർന്നുപോകുമെന്നും കെ. ജയന്ത് പറഞ്ഞു. നാട്ടകം സുരേഷ്, റെജി ചെറിയാൻ, ടി.ജെ. വിനോദ്, കെ.രാജൻ, കെ.യു. ജെനീഷ്കുമാർ, പി.കെ. പ്രവീൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.