കൊച്ചി: നഗരത്തിലെ ഫ്ലാറ്റിൽ നടന്ന കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി ഇടപാട് സംബന്ധിച്ച തർക്കമെന്ന് പൊലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നെന്നും ഈ ഇടപാടിലെ തർക്കത്തിനിടെയാണ് കൊലപാതകമുണ്ടായതെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രതി അര്‍ഷാദിനെയും മഞ്ചേശ്വരത്ത്നിന്ന് കാസർകോട് പൊലീസ് പിടികൂടുമ്പോൾ ബാഗിൽനിന്ന് കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമീഷൻ വെളിപ്പെടുത്തി. കാസര്‍കോട് നിന്ന് അർഷാദിന്റെ സഹായിയായ കോഴിക്കോട് സ്വദേശി അശ്വന്തും പിടിയിലായിട്ടുണ്ട്. ഇയാളാണ് അര്‍ഷാദിനെ രക്ഷപ്പെടാൻ സഹായിച്ചത്. പ്രതി അർഷാദിനെതിരെ കൊണ്ടോട്ടിയിൽ ഒരു മോഷണക്കേസ് കൂടിയുണ്ടെന്നും പൊലീസ് അറിയിച്ചു.
കർണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അർഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് എളുപ്പത്തിൽ പിടികൂടാൻ സഹായകമായത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷൻ. ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്റെ വലയിലായത്.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ ചൊവ്വാഴ്ചയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകീട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ നിലയിലുള്ള മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. തലയിലും കഴുത്തിലുമടക്കം 20ലേറെ മുറിവുകളുണ്ട്. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.