നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു, കുട്ടിയെ വാങ്ങിയ സ്ത്രീയും പ്രതി

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ പണത്തിനായി വിറ്റ സംഭവത്തില്‍ തമ്പാനൂർ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെ ബാലനീതി വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയും കേസില്‍ പ്രതിയാണ്. അമ്മക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപക്കാണ് പ്രസവിച്ച് നാലാം ദിവസം കൈമാറിയത്. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂർ സ്വദേശി തൈക്കാട് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ആ സമയത്ത് തന്നെ ആശുപത്രിയിൽ നൽകിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണ്. ഏപ്രിൽ ഏഴിനാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. ഡിസ്ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിൽ വെച്ചു തന്നെ കുഞ്ഞിനെ കൈമാറിയെന്നാണ് വാങ്ങിയ കരമന സ്വദേശിയായ സ്ത്രീ പറയുന്നത്. പല തവണയായി മൂന്നു ലക്ഷം രൂപ പ്രതിഫലമായി നൽകി.

19ന് ചൈൽഡ് ലൈനിൽ ലഭിച്ച അജ്ഞാത ഫോൺ കോളാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. കരമനയിലെ സ്ത്രീക്ക് കുഞ്ഞിനെ കിട്ടിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു ഫോൺ കോൾ. വിവരം ചൈൽഡ് ലൈൻ അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസിനൊപ്പം കരമനയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ശിശുക്ഷേമ സമിതി കുട്ടിയെ ഏറ്റെടുത്തിരുന്നു.

Tags:    
News Summary - The police have registered a case of selling a newborn baby and the woman who bought the child is also accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.