കോഴിക്കോട്: എൽ.ഡി.എഫിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ കോൺഗ്രസിൽ നിന്ന് ഭിന്നമായി ശരിയായ നിലപാടുകളാണ് ലീഗ് സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയെയും മതമൗലികവാദത്തെയും എതിർക്കുന്ന പ്രസ്ഥാനമെന്ന നിലക്ക് മുസ്‍ലിം ലീഗിന്റെ നിലപാടുകൾ ശരിയാണ് എന്ന അഭിപ്രായമാണ് പറഞ്ഞത്. ഗവർണർ പദവി കാവി വൽകരിക്കുന്ന വിഷയവും വിഴിഞ്ഞത്ത് മന്ത്രിക്കെതിരായ വർഗീയ പരമാർശത്തിന്റെ വിഷയവും മതേതരമായ ഉള്ളടക്കത്തോടെ കാണാനും കാര്യങ്ങൾ അവതരിപ്പിക്കാനും ലീഗിന് സാധിച്ചിട്ടുണ്ട്.
ഗവർണറുടെ വിഷയത്തിൽ കോൺഗ്രസ് നിലപാട് പിന്നീട് മാറ്റേണ്ടി വന്നത് യു.ഡി.എഫിൽ പ്രശ്നമാവുമെന്നതുകൊണ്ടാണ്. ലീഗിന്റെ ഇത്തരം നിലപാടുകളെ പത്രസമ്മേളനത്തിൽ സ്വാഗതം ചെയ്തതാണ്. അല്ലാതെ ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചതല്ല. കേവലം പ്രസ്താവനകളിലൂടെയല്ല ഇടതുപക്ഷത്തേക്ക് ആരെയും ക്ഷണിക്കുന്നത്. ഭാവി തെരഞ്ഞെടുപ്പുകളിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും അതത് ഘട്ടങ്ങളിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.