തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് സമാപനം. അവസാന ദിനമായ ഇന്ന് 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. കേരളത്തിന്റെ അഭിമാനമായ മേളക്ക് ഇക്കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ വിലക്കുകളാണ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെ മേള പ്രതിസന്ധിയിലായിരുന്നു. പിന്നാലെ കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു.
വ്യാപക വിമർശനത്തിന് പിന്നാലെ കേന്ദ്രം ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി. വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് ഈ നിലപാടിൽ നിന്ന് കേരളം പിറകോട്ട് പോയി.
സമാപന പരിപാടി വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയെ ചടങ്ങിൽ ആദരിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മൗറിത്തേനിയൻ സംവിധായകൻ അബ്ദുറഹ്മാൻ സിസാകോക്ക് മുഖ്യമന്ത്രി സമ്മാനിക്കും. റസൂൽ പൂക്കുട്ടിയും പങ്കെടുക്കും.
അതേ സമയം, നിരവധി വെല്ലുവിളികൾ ഉണ്ടായെങ്കിലും രാജ്യാന്തര ചലച്ചിത്ര മേള വൻ വിജയമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി പറഞ്ഞു. വിദേശ മന്ത്രാലയത്തിന്‍റെ നിർദേശത്തെ ബഹുമാനിച്ചാണ് വിലക്കിയ ആറ് സിനിമകൾ മാത്രം പ്രദർശിപ്പിക്കാതിരുന്നത്. അടുത്തവർഷം ഈ അനുഭവങ്ങൾ മുന്നിൽ കണ്ട് കുരുതലോടെ മുന്നോട്ട് പോകുമെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.
അവസാന ദിനമായ 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.