ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ശിക്ഷ വർധിപ്പിച്ചും കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’എന്ന പരിഗണയിൽ ഉൾപ്പെടുത്തിയുമുള്ള ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു. മേയ് 17 ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. അതിക്രമങ്ങൾക്ക് പരമാവധി ഏഴുവർഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും വിധത്തിൽ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് 2012ലെ ‘കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യ രക്ഷ സേവന സ്ഥാപനങ്ങളും’നിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് തയാറാക്കിയത്. നിലവിലെ നിയമത്തിൽ പരമാവധി മൂന്നുവർഷം വരെ തടവും 50,000 രൂപ വരെ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതാണ് ശിക്ഷയും പിഴയും വർധിപ്പിച്ച് പുതുക്കിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ചേർന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചത്. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയാണ് കരട് ഓർഡിനൻസ് തയാറാക്കിയത്. അക്രമപ്രവർത്തനം നടത്തുകയോ അക്രമത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറ് മാസത്തിൽ കുറയാതെയും പരമാവധി അഞ്ചുവർഷം വരെയും തടവ് ലഭിക്കാമെന്നാണ് പുതിയ ഭേദഗതി. കുറഞ്ഞത് 50,000 രൂപയും പരമാവധി രണ്ട് ലക്ഷം രൂപവരെയും പിഴയും വിധിക്കാം.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 320 ാം വകുപ്പ് പ്രകാരം ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള കഠിനമായ ദേഹോപദ്രവത്തിനാണ് ഒരു വർഷത്തിൽ കുറയാതെയും പരമാവധി ഏഴുവർഷം വരെയും തടവ് വിധിക്കാവുന്നത്. ഒപ്പം ഒരു ലക്ഷം രൂപയിൽ കുറയാതെയും പരമാവധി അഞ്ചുലക്ഷം രൂപ വരെയുമുള്ള പിഴയും. ആശുപത്രികളിലെ സെക്യുരിറ്റി ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫുകൾ, പാരാ മെഡിക്കൽ വിദ്യാർഥികൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപർമാർ എന്നിവരെ ഇനി മുതൽ ആരോഗ്യപ്രവർത്തകരായി പരിഗണിക്കും. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ ഇനി ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകും അന്വേഷിക്കുക. കേസന്വേഷണം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന തീയതി മുതൽ 60 ദിവസത്തിനകം പൂർത്തീകരിക്കും. വിചാരണ നടപടിക്രമങ്ങൾ ഒരു വർഷത്തിനുള്ളിലും.

Tags:    
News Summary - The Governor signed the Hospital Protection Ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.