തിരുവനന്തപുരം:മെസ്സി വരാത്തതിൽ സർക്കാറിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്പോൺസറാണ് അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറിൽ ഒപ്പിട്ടത്. സർക്കാറിന് ഇക്കാര്യത്തിൽ ആരുമായും കരാറില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷന്റേത് എന്ന പേരിൽ പുറത്തുവന്നത് വിശ്വാസ്യതയില്ലാത്ത ചാറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ അർജന്റീന ടീമിനെ എത്തിക്കാനായിരിന്നു നീക്കം. ഇതിനായി കരാറിൽ ഒപ്പിടുകയും പണം കൈമാറുകയും ചെയ്തു. എന്നാൽ, ഈ സമയത്ത് വരാനാവില്ലെന്ന് അർജന്റീന അറിയിച്ചതോടെ ഇതിൽ നിന്നും പിന്മാറുകയല്ലാതെ മറ്റ് പോംവഴികളില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വർത്തകളാണ് മാധ്യമങ്ങളിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവിൽ കൂടുതൽ പ്രതികരണവുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. കേരള സർക്കാറാണ് ഇതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ചീഫ് മാർക്കറ്റി് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.
ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും 2026ലെ ലോകകപ്പിന് ശേഷം സെപ്റ്റംബറിൽ എത്താമെന്നാണ് പറയുന്നതെന്നും സ്പോൺസറായ റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എം.ഡി ആന്റോ അഗസ്റ്റിൻ കളമശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അർജൻറീന ടീമിനെ ഈ വർഷം ഒക്ടോബറിലോ നവംബറിലോ ഏഴ് ദിവസം ഇന്ത്യയിൽ എത്തിക്കാമെന്നാണ് അർജൻറീന ഫുട്ബാൾ അസോസിയേഷനുമായിട്ടുണ്ടാക്കിയ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.