ചെറുതുരുത്തി: തിരുവോണത്തെ വരവേറ്റ് ചെറുതുരുത്തി നിള ബോട്ട് ക്ലബ് ഭാരതപ്പുഴയിൽ നടത്തുന്ന വള്ളത്തോൾ ട്രോഫി വള്ളംകളി ജലോത്സവ മഹോത്സവത്തിന്റെ ഭാഗമായി നാട് കാണാനെത്തിയ മാവേലിയും പ്രജകളും തോണിയിൽ സവാരി നടത്തി. പ്രജകൾക്ക് ഓണാശംസകൾ നൽകി വേറിട്ട കാഴ്ച കാണാൻ നിരവധി ആളുകളാണ് നിള ബോട്ടിൽ തടിച്ചു കൂടിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് വള്ളങ്ങൾ ഭാരതപ്പുഴയിലിറങ്ങുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഭാരതപ്പുഴയിൽ ഇങ്ങനെയൊരു ജലോത്സവം നടക്കുന്നത്. ഒമ്പത് ചുരുളൻ വള്ളങ്ങൾ തുഴയെറിയും. നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് ഇറങ്ങുന്ന തുഴച്ചിലുകാരാണ് ചെറുതുരുത്തിയിൽ തുഴയെറിയുന്നത്.
ഒമ്പത് പ്രമുഖ സ്ഥാപനങ്ങളാണ് വള്ളങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ആദ്യമായാണ് ചുരുളൻ വള്ളങ്ങൾ ഭാരതപ്പുഴയിൽ ഇറങ്ങുന്നത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിനും റെയിൽവേ പാലത്തിനും ഇടയിലാണ് വള്ളംകളി. ഒരേസമയം മൂന്ന് ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. വിജയിക്കുന്ന വള്ളങ്ങൾക്ക് പുറമേ അച്ചടക്കമുള്ള വള്ളങ്ങൾ ക്കും നല്ല തുഴച്ചിലുകാർക്കും പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും.
കഴിഞ്ഞ വർഷം കയാക്കിങ് വള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചിരുന്നു. ഭാരതപ്പുഴയുടെ ഇരുകരകളിലും കാണികൾക്ക് കാണാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു വള്ളത്തിൽ 12 തുഴച്ചിലുകാരും ഒരു അമരക്കാരനും ഉണ്ടായിരിക്കും. നാട്ടുകൊമ്പൻ, വടക്കുംനാഥൻ, പറക്കും കുതിര ജൂനിയർ, മിഖായേൽ, വീരപുത്രൻ, അമ്പലപ്പറമ്പൻ ജൂനിയർ, ഈഗിൾ ജെറ്റ്, സൂപ്പർ ജെറ്റ് എന്നീ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുക. വള്ളംകളിക്ക് പുറമേ പൂക്കള മത്സരം, ഓണക്കളികൾ, കൈകൊട്ടിക്കളി എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.