തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറക്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് വാർത്താസമ്മേളനത്തിനിടെ വന്ന കോൾ ഡി.എം.ഇയുടേതെന്ന് തെളിഞ്ഞു. കോൾ വന്നപ്പോൾ പ്രിൻസിപ്പലിന്റെ ഫോണിൽ തെളിഞ്ഞ ചിത്രം ഡി.എം.ഇ ഡോക്ടർ വിശ്വനാഥന്റേതാണ്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം, ആരോപണങ്ങൾ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ ഡോ. ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതിൽ കൂടുതൽ അന്വേഷണമുണ്ടാകില്ലെന്നും അസ്വാഭാവികമായ പെട്ടി കണ്ടതിലും സി.സി.ടി.വി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് സൂചന. ആർക്കെതിരെയും നടപടിക്ക് ശിപാർശയില്ലാതെ ഡി.എം.ഇ റിപ്പോർട്ട് സമർപ്പിക്കും.
ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല എന്ന് കെ.ജി.എം.സി.ടി.എക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെ.ജി.എം.സി.ടി.എ ചർച്ച നടത്തും. താൻ ഇനി മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നും സംഘടനയാണ് മാധ്യമങ്ങളോട് സംസാരിക്കുകയെന്നും ഡോ. ഹാരിസും മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അതേസമയം, ഒരാഴ്ചത്തെ അവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചു. രണ്ടു ദിവസം കൂടി അവധി ഉള്ളപ്പോഴാണ് ഡോ. ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചത്. ഏറ്റുമുട്ടലിനില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കുകയാണെന്നും ഡോ. ഹാരിസ് വാർത്താസമ്മേളനത്തിനിടെ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.