ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽകാലിക വൈസ് ചാൻസലർമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിൽ സംസ്ഥാന സർക്കാർ. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു.
വി.സിമാരുടെ നിയമനം നിയമപ്രകാരമല്ല നടത്തിയത്. സുപ്രീംകോടതി വിധിയുടെ അന്തസത്തക്കെതിരായ നടപടിയാണ് ഗവർണറിൽ നിന്ന് ഉണ്ടായത്. നിയമനനടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചാൻസലർ സർക്കാരുമായി യോജിച്ച് തീരുമാനം എടുക്കണമെന്നാണ് കോടതി വിധി. വി.സിയായി നിയമിച്ചവർ സർക്കാർ പാനലിൽ ഉള്ളവരല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, പുതിയ വി.സിമാരെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരിന്‍റെ അഭിപ്രായം കേൾക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തത്തിൽ ചാൻസലർ സർക്കാരുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തിൽ വ്യക്തമാക്കിയിരുന്നു.
കൂടാതെ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണറുമായുള്ള മന്ത്രിമാരുടെ കൂടിക്കാഴ്ചക്കും മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. ഗവർണറെ നിയമ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കാണുമെന്നും കത്തിൽ വ്യക്തമാക്കിരുന്നു.
വ്യാഴാഴ്ചയാണ് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളില്‍ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. പുതിയ വി.സിമാരെ നിയമിക്കുന്നത് വരെ താൽക്കാലിക വൈസ് ചാൻസലർമാർക്ക് തുടരാൻ കോടതി അനുമതി നൽകി. ആരാണ് അധികാരം പ്രയോഗിക്കേണ്ടത് എന്നതല്ല പ്രശ്നമെന്നും വിദ്യാർഥികളുടെ താൽപര്യം മനസ്സിൽ ഉൾക്കൊണ്ട് വൈസ്ചാൻസലറുമാരുടെ നിയമനത്തിനായി കേരള ഗവര്‍ണറും സര്‍ക്കാറും പരസ്പരം പ്രവർത്തിക്കണമെന്നും ജസ്റ്റിസ് ജെ.ബി. പർദീവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നിലവിലുള്ള താൽകാലിക വി.സിമാരെ അവരുടെ തസ്തികകളിൽ തുടരുന്നതിനുള്ള വിഞ്ജാപനം പുറപ്പെടുവിക്കുന്നതിനോ അല്ലെങ്കിൽ താൽകാലിക അടിസ്ഥാനത്തിൽ പുതിയ ആളെ നിയമിക്കുന്നതിനോ ചാൻസലറായ ഗവർണർക്ക് സ്വാതന്ത്ര്യമുണ്ട്. രണ്ട് സർവകലാശാലകളിലും സ്ഥിരം വി.സിമാരെ നിയമിക്കുന്നതിനുള്ള നടപടികളാരംഭിക്കുക എന്നതായിരിക്കണം ആദ്യപടിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങള്‍ കോടതിയിലെത്തരുതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാറിന്റെ ശിപാർശയില്ലാതെ സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽകാലിക വൈസ് ചാൻസലർ നിയമിച്ചത് റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യം ചെയ്ത് ചാൻസലറായ ഗവർണറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.