കട്ടപ്പന: ഇടുക്കി പൂപ്പാറയിൽ പുഴയോര ഭൂമി കയ്യേറി എന്ന് ആരോപിച്ച് ക്ഷേത്രവും ചർച്ചും പൊളിച്ചുമാറ്റി. വീടുകളടക്കം 88 കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റും. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കനത്ത പൊലീസ് സംരക്ഷണത്തിലായിരുന്നു നടപടി. ദുരന്ത നിവാരണത്തിന്റെ ഭാഗമായാണ് ഒഴിപ്പിക്കലെന്ന് ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. കൈയേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് നടപടി ആരംഭിച്ചത്. 500 ഓളം പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കെത്തിയിരുന്നു. അഞ്ചു മണിയോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയർന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് പൊളിച്ചുനീക്കലിലേക്ക് കടന്നത്. 29 കുടുംബങ്ങൾ താമസിക്കുന്ന വീടുകളും പൊളിക്കേണ്ട പട്ടികയിലുണ്ട്. ഇവിടെ താമസിക്കുന്നവരിൽ അധികവും തമിഴ് വംശജരാണ്. ഇവരുടെ പുനരധിവാസം ഉറപ്പാക്കണം എന്നാണ് നാട്ടുകാരുടെ പ്രധാനആവശ്യം. ഇവരിൽ 15 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ താൽക്കാലിക സംവിധാനങ്ങൾ ഒരുക്കിയതായി ജില്ല ഭരണകൂടം അറിയിച്ചു.
പന്നിയാർ പുഴയുടെ കര കൈയേറി എന്ന് ആരോപിച്ചാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. 2023ലായിരുന്നു ഹൈകോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.