36,000 അടി ഉയരത്തിൽ നിൽക്കെ എഞ്ചിനിലെ ഓയിൽ കുത്തനെ കുറഞ്ഞു; അബുദാബിയിലേക്കുള്ള വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എഞ്ചിനിലെ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിനിലെ ഓയിൽ അളവ് അപകടകരമായ വിധത്തിൽ കുത്തനെ താഴ്ന്നതിനെ തുടർന്നാണ് ബോയിങ് 737 വിമാനം പൈലറ്റുമാർ കൊച്ചിയിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഓഗസ്റ്റ് 31-ന് സർവീസ് നടത്തിയ IX 415 നമ്പർ വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

കൊച്ചിയിൽ നിന്ന് പറന്നുയർന്ന് ഏകദേശം 50 മിനിറ്റ് പിന്നിട്ട് 36,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് ഒന്നാം നമ്പർ എഞ്ചിനിലെ ഓയിൽ അളവ് അസാധാരണമായി കുറയുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കോക്ക്പിറ്റിലെ അടിയന്തര പരിശോധനകൾ പൂർത്തിയാക്കിയെങ്കിലും ഓയിൽ അളവ് വീണ്ടും കുറഞ്ഞുകൊണ്ടിരുന്നു. ഇതോടെ അബുദാബിയിലേക്കുള്ള യാത്ര ഒഴിവാക്കി കൊച്ചിയിലേക്ക് മടങ്ങാൻ പൈലറ്റുമാർ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ ഓയിൽ പ്രഷർ അതീവ ഗുരുതരമായ നിലയിലേക്ക് താഴ്ന്നതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഒന്നാം നമ്പർ എഞ്ചിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു. തുടർന്ന് ഒറ്റ എഞ്ചിന്റെ സഹായത്തോടെയാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്.

രാജ്യത്ത് വിമാനങ്ങളിലെ സാങ്കേതിക തകരാറുകൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ വ്യോമയാന നിരീക്ഷണ ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറിനെ തുടർന്ന് ലഖ്‌നൗവിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഗോവയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനവും സമാനമായ രീതിയിൽ തിരിച്ചിറക്കിയിരുന്നു. ഇതിനുപുറമേ, സെപ്റ്റംബർ 6-ന് ബെംഗളൂരുവിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനം പറന്നുയർന്നതിന് പിന്നാലെ തകരാർ കണ്ടെതിനെ തുടർന്ന് കെംപെഗൗഡ വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.

Tags:    
News Summary - Air India Express Flight to Abu Dhabi Returns to Kochi Due to Engine Oil Drop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.