കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി 15 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതികളെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്വർണക്കടത്തിലെ പ്രധാന കണ്ണികളായ തിരുവനന്തപുരം കവഡിയാർ താന അപ്പാർട്ട്മെൻറിലെ സ്വപ്നപ്രഭ സുരേഷ് എന്ന സ്വപ്ന സുരേഷ് (39),തിരുവനന്തപുരം അരുവിക്കര ഉപഹാർ വീട്ടിൽ സന്ദീപ് നായർ(34) എന്നിവരെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി പി.കൃഷ്ണകുമാർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
ഇരുവരെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ അന്വേഷണത്തിന് പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇരുവരുടെയും കോവിഡ് ഫലം പുറത്തുവന്നശേഷം കസ്റ്റഡിയിൽ ചോദ്യം ചെയ്്ത് അന്വേഷണം ഊർജിതമാക്കാനാണ് എൻ.െഎ.എയുടെ തീരുമാനം.
സ്വപ്നയെ തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കുമാണ് മാറ്റിയത്. ബംഗളൂരുവിൽനിന്ന് കൊണ്ടുവരുന്ന വഴി ഉച്ചക്ക് 1.30 ഓടെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനക്കുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അന്വേഷണ സംഘം പ്രതികളെ ആദ്യം കൊച്ചിയിലെ എൻ.ഐ.എ ഓഫിസിലെത്തിച്ചത്. തുടർന്ന് പ്രാഥമിക ചോദ്യം ചെയ്യലിനൊടുവിൽ വൈകീട്ട് 4.30 ഓടെയാണ് കലൂരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്.
മൂന്ന് ദിവസം മുമ്പാണ് സ്വപ്ന സുരേഷ്, ഭർത്താവ് ജയശങ്കർ, ഇവരുടെ 19 ഉം എട്ടും വയസ്സുകളുള്ള മക്കൾ, സന്ദീപ് നായർ എന്നിവർ ബംഗളൂരുവിെലത്തിയത്. സന്ദീപ് നായരാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത്. ബംഗളൂരുവിലെത്തുംവരെ പല സ്ഥലങ്ങളിൽ ഇവർ തങ്ങിയതായും പലരും സഹായിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പരിശോധനയിൽ പ്രതികളുടെ പാസ്പോർട്ടുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, 2.5 ലക്ഷം രൂപ, പ്രതികളുടെ തിരിച്ചറിയൽ കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ബംഗളൂരുവിൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി ട്രാൻസിസ്റ്റ് വാറൻറിലാവും കൊച്ചിയിലെത്തിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാത്രി തന്നെ കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം ബംഗളൂരുവിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.