തൃശൂർ: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ കോടതി റിമാൻഡ് ചെയ്ത സ്വപ്ന സുരേഷിനെ തൃശൂരിൽ നഗരത്തിലെ കോവിഡ് കെയർ സെൻററായ ‘അമ്പിളിക്കല’ ഹോസ്റ്റലിലെത്തിച്ചു. വൈകീട്ട് 7.10ഓടെയാണ് ഇവിടെയെത്തിച്ചത്. കോവിഡ് പരിശോധന ഫലം വരുംവരെ പാർപ്പിക്കാനുള്ള സൗകര്യം കൊച്ചിയിൽ ഇല്ലാത്തതിനാലാണ് ഇവരെ തൃശൂരിലെത്തിച്ചത്.
എൻ.ഐ.എയുടെ വാഹനത്തിൽ മൂന്ന് പൊലീസ് വാഹനങ്ങളുടെ അകമ്പയോടെയാണ് സ്വപ്നയെ ഇവിടെയെത്തിച്ചത്. കറുത്ത ഷാളുപയോഗിച്ച് തലയും മുഖവും മറച്ച നിലയിലായിരുന്നു. കനത്ത പൊലീസ് സേനയെ ഹോസ്റ്റൽ പരിസരത്ത് വിന്യസിപ്പിച്ചിരുന്നു. മിഷൻ ക്വാർട്ടേഴ്സ് റോഡിലെ ഫാത്തിമ നഗറിലാണ് 60 മുറികളുള്ള അമ്പിളിക്കല ഹോസ്റ്റൽ. കോവിഡ് സാഹചര്യത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്കുള്ള ക്വാറൻറീൻ കേന്ദ്രമായിരുന്നു. അടുത്താണ് റിമാൻഡിലാവുന്നവരെ കോവിഡ് ഫലം വരുംവരെ പാർപ്പിക്കാനുള്ള കെയർ സെൻററാക്കി മാറ്റിയത്.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് റിമാൻഡിലായ 23 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഇവിടെ കഴിയുന്നുണ്ട്. ഇവരിലെ 27ാമത്തെയാളാണ് സ്വപ്ന. ഇവർക്ക് രക്തസമ്മർദത്തിനുള്ള ഗുളിക കൈമാറി. കോവിഡ് പരിശോധന ഫലം പോസിറ്റിവായാൽ സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റിവായാൽ കോടതിയിൽ ഹാജരാക്കും. ഫലം തിങ്കളാഴ്ച തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.