കൊച്ചി: ബംഗളൂരുവിലേക്ക് പോവുന്നതിനിടെ യാത്രക്കാരെ ബസ് ജീവനക്കാർ ക്രൂരമായി മർദി ച്ച സംഭവത്തിൽ ‘കല്ലട’ ബസുടമ സുരേഷ് കല്ലട പൊലീസിന് മുന്നിൽ ഹാജരായി. തൃക്കാക്കര അസി. കമീഷണറുടെ നേതൃത്വത്തിൽ അഞ്ചുമണിക്കൂറിലേറെയാണ് ഇയാളെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച വൈ കീട്ട് നാലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമീഷണർ സ്റ്റുവർട്ട് കീലർ മുമ്പാകെ സുരേഷ് ഹാജരായത്. എ.സി.പിയുടെ മുറിയിൽ ഒമ്പതര വരെ മൊഴിയെടുക്കൽ നീണ്ടു.
സംഭവം അറിഞ്ഞപ്പോൾതന്നെ കുറ്റക്കാരായ ബസ് ജീവനക്കാരെ പിരിച്ചുവിട്ടതായി സുരേഷ് കല്ലട മൊഴി നൽകിയെന്നാണ് സൂചന. അടിയന്തരഘട്ടത്തിൽ മാത്രമല്ലാതെ ബസ് ജീവനക്കാർ തങ്ങളെ നേരിട്ട് വിളിക്കാറില്ലെന്നും ഓപറേഷൻ മാനേജർമാർക്കാണ് ചുമതലയെന്നും മൊഴി നൽകി.
കേസിൽ ബസുടമയെന്ന നിലക്ക് ഹാജരാവാൻ ഇദ്ദേഹത്തിന് രേഖാമൂലം നിർദേശം നൽകിയിട്ടും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിൽ ഹാജരായിരുന്നില്ല. സമയപരിധി ചൊവ്വാഴ്ച തീർന്നതോടെ ബുധനാഴ്ച ഹാജരാകാൻ പൊലീസ് അന്ത്യശാസനം നൽകി. ആശുപത്രിയിൽ ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി മാറി നിൽക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രി വൈറ്റിലയിലാണ് യാത്രക്കാർ ബസ് ജീവനക്കാരുടെ മർദനത്തിന് ഇരയായത്. സംഭവത്തെത്തുടർന്ന് മരട് പൊലീസ് കേസെടുത്തിരുന്നു. ബസ് കേടായി ഏറെ നേരം വഴിയിൽ കിടന്നതുസംബന്ധിച്ച് ചോദ്യം ചെയ്ത യാത്രക്കാരെയാണ് ജീവനക്കാർ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.