കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണങ്ങൾ. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാണ് നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള നടപടികളുണ്ടാകും.
അവശ്യവസ്തുക്കളൊഴികെയുള്ളവയുടെ കടകളടക്കം പ്രവർത്തിക്കില്ല. അനാവശ്യ യാത്രകൾ ഇല്ലാതാക്കാൻ പൊലീസ് പരിശോധനയും വരും ദിവസങ്ങളിൽ ശക്തമാക്കും.
മേയ് 4 മുതൽ 9 വരെ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ
- അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ. അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങാൻ പാടില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടരുത്.
- പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാസം എന്നിവ വിൽക്കുന്ന കടകൾ മാത്രമാണ് തുറക്കുക. പരമാവധി ഡോർ ഡെലിവറി സംവിധാനത്തെ ആശ്രയിക്കണം.
- പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്ററെങ്കിലും അകലം പാലിക്കണം. ഇരട്ട മാസ്കുകളും കയ്യുറയും ധരിക്കുന്നതാണ് ഉചിതം.
- സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്‍റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം.
- ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം.
- ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങൾക്കായി പ്രവർത്തിക്കും. ബാങ്കുകൾക്ക് അതിന്‍റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് രണ്ടുമണിവരെ സമയമുണ്ടാകും. ആളുകൾ ഇന്റർനെറ്റ്ബാങ്കിങ് പരമാവധി ഉപയോഗിക്കണം.
- കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
- വിവാഹ, സംസ്കാര ചടങ്ങുകൾ കർശന നിയന്ത്രണങ്ങൾ പാലിച്ച് മാത്രം സംഘടിപ്പിക്കണം. പങ്കെടുക്കുന്നവർ നിയന്ത്രണങ്ങൾ പാലിക്കണം. വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20പേർക്കും പങ്കെടുക്കാം.
- ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി, പാർസൽ സംവിധാനം മാത്രം പ്രവർത്തിക്കാം.
- വീടുകളിലെത്തിച്ചുള്ള മീൻ വിൽപന അനുവദിക്കും.
- തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കില്ല.
- ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും.
- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസിട്രേറ്റുമാർ പരിശോധന നടത്തും.
- അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.
- വാഹനങ്ങളുടെ അറ്റകുറ്റപണി, സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
- അതിഥി തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിചെയ്യാം.
- ആരാധനാലയങ്ങളിൽ പരമാവധി 50 പേർക്ക് എത്താം. എന്നാൽ അരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
- എല്ലാതരത്തിലുമുള്ള സിനിമ- സീരിയൽ ചിത്രീകരണങ്ങളും നിർത്തിവെക്കണം.
- റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.
- ദീർഘദൂര ബസുകൾ, ട്രെയിൻ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ അനുവദിക്കും. എന്നാൽ ഇതിൽ യാത്ര ചെയ്യുന്നതും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം. യാത്രക്കാരുടെ പക്കൽ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.