ശ്രീറാം വെങ്കിട്ടരാമൻ
ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കലക്ടറായി ചുമതലയേറ്റതിന് പിന്നാലെ ശക്തമായ പ്രതിഷേധം തുടരുന്നു. പുറം പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ് അദ്ദേഹം. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ ജനങ്ങളില്‍ നിന്ന് അകന്നുകഴിയേണ്ട സ്ഥിതിയിലാണ്.
കലക്ടറേറ്റിലും ക്യാമ്പ് ഓഫിസ് ഉൾപ്പെടുന്ന വസതിയിലും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കലക്ടറുടെ യാത്രയിൽ ഗണ്‍മാന് പുറമെ പ്രത്യേക പൊലീസ് വാഹന അകമ്പടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുമതലയേറ്റ് രണ്ടു ദിവസത്തിനിടെ കാര്യമായി ആരെയും കണ്ടിട്ടില്ല. കലക്ടറേറ്റ് അങ്കണത്തില്‍ കലക്ടറുടെ വാഹനത്തിനോട് ചേര്‍ന്നും പൊലീസ് കാവലുണ്ട്. ജില്ലയിലുടനീളം ശ്രീറാമിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.
വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീറാമിനെ കലക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുംവരെ പ്രക്ഷോഭ രംഗത്തുണ്ടാകുമെന്ന് കലക്ടറേറ്റ് ധര്‍ണ നടത്തിയ കേരള പത്രപ്രവര്‍ത്തക യൂനിയനും പ്രക്ഷോഭ രംഗത്തുള്ള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യു.ഡി.എഫിലെ ഇതര പാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സുന്നി സംഘടനകളും ശ്രീറാമിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തുണ്ട്. കേരള മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെ വിവിധ സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ 30ന് കലക്ടറേറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.