തിരുവനന്തപുരം: േദവികുളം സബ് കലക്ടറായിരിക്കെ ഭൂമി കൈയേറ്റങ്ങൾ കണ്ടുപിടിച്ച് സൂപ്പർ ഹീറോയായ ശ്രീറാം വെങ്കിട്ടരാമൻ ഒറ്റദിവസംകൊണ്ട് വില്ലനായി. ഒൗദ്യോഗിക ജീവിതത്തെതന്നെ ബാധിച്ചേക്കുന്ന നടപടിക്രമങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. മനഃപൂർവമായ നരഹത്യക്കാണ് കേസെടുക്കുന്നതെങ്കിൽ ജീവപര്യന്തം വരെ ശിക്ഷ കിട്ടാം. എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ ഏത് സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യാം. കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടാൽ റിമാൻഡിൽ വെക്കാം. അതിനുശേഷം കോടതിക്ക് മുന്നിൽ ഹാജരാക്കണം. 48 മണിക്കൂറിന് മുകളിൽ ജുഡീഷ്യൽ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ വെച്ചിട്ടുണ്ടെങ്കിൽ സസ്പെൻഡ് ചെയ്യണം എന്നാണ് വ്യവസ്ഥ. ജാമ്യം ലഭിക്കാത്ത അവസ്ഥയാണെങ്കിൽ ശ്രീറാമിന് സസ്പെൻഷൻ ലഭിച്ചേക്കാം.
റിമാൻഡ് കാലാവധിക്ക് ശേഷം തിരികെ സർവിസിൽ പ്രവേശിക്കുമ്പോൾ സസ്പെൻഷൻ പിൻവലിച്ച് അച്ചടക്ക നടപടിയെടുക്കണം. തരം താഴ്ത്തുക, ശമ്പളം വെട്ടിക്കുറക്കുക, ഇൻക്രിമെൻറ് തടയുക എന്നിവയാണ് മൈനർ പെനാൽറ്റി. മൂന്നുവർഷം വരെ ഇൻക്രിമെൻറ് തടയാം. മേജർ പെനാൽറ്റിയിൽ സർവിസിൽനിന്ന് പിരിച്ചുവിടുകയോ ഒഴിവാക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ കൊടുക്കാം. അച്ചടക്കസമിതിയാണ് ഇത് തീരുമാനിക്കുക. 304 (എ) വകുപ്പ് പ്രകാരം ശ്രീറാമിനെതിരെ കേസെടുക്കാനാണ് പൊലീസ് ആദ്യം തീരുമാനിച്ചത്. അലക്ഷ്യമായി വാഹനമോടിക്കൽ എന്നത് മാത്രമാണ് ഇൗ വകുപ്പ് പ്രകാരമുള്ള കുറ്റം. 304 വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടത്. മനഃപൂർവമുള്ള നരഹത്യക്കുള്ള ഇൗ വകുപ്പ് പ്രകാരമാണോ കേസെടുത്തതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയുമാണ്.
എന്തായാലും കേസെടുത്ത സാഹചര്യത്തിൽ ശ്രീറാമിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ അധികാരം മുഖ്യമന്ത്രിക്കോ വകുപ്പ് സെക്രട്ടറിക്കോ ചീഫ് സെക്രട്ടറിക്കോ ആയിരിക്കും. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ കൂടി എഴുതിച്ചേർത്ത ശേഷമായിരിക്കും ഇക്കാര്യം യു.പി.എസ്.സിക്ക് അയക്കുക. കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിെൻറ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.