ശ്രീനാരായണ ഗുരുജയന്തി: ശിവഗിരിയിൽ വിപുലമായ ആഘോഷം

വർക്കല: ശ്രീനാരായണഗുരുവിന്റെ 168ാമത് ജയന്തി ദിനാഘോഷം ശിവഗിരി മഠത്തിൽ വിപുലമായി ആഘോഷിക്കും. ശനിയാഴ്ചയാണ് ശിവഗിരിയിൽ പ്രധാന പരിപാടികൾ നടക്കുന്നത്. ശിവഗിരി തീർഥാടന നവതിയുടെയും മതമഹാ പാഠശാല സുവര്‍ണ ജൂബിലിയുടെയും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ ശിവഗിരി സന്ദര്‍ശനത്തിന്‍റെ ശതാബ്ദി നിറവിലുമാണ് ഇക്കുറി ഗുരുജയന്തി ആഘോഷങ്ങൾ കൊണ്ടാടുന്നത്.

ശനിയാഴ്ച പുലര്‍ച്ച നാലരക്ക് പര്‍ണശാലയിലെ ശാന്തിഹവനത്തെത്തുടര്‍ന്ന് ശാരദാമഠത്തിലും മഹാസമാധിയിലും ബ്രഹ്മവിദ്യാലയത്തിലും വൈദികമഠത്തിലും വിശേഷാല്‍ ചടങ്ങുകൾ നടക്കും. രാവിലെ 7.15ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ ജയന്തി ആഘോഷങ്ങൾക്ക് പതാക ഉയര്‍ത്തും. 9.30ന് ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അടൂര്‍ പ്രകാശ് എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വിവിധ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. സമ്മേളനത്തിൽ പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് ബഹ്റൈൻ വ്യവസായി കെ.ജി. ബാബുരാജനെ ആദരിക്കും. ജയന്തി വാരാചരണത്തിന്റെ ഭാഗമായുള്ളതും സമാധിദിനം വരെ തുടരുന്നതുമായ ജപയജ്ഞം ധർമസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നാലരക്ക് ഗുരു റിക്ഷ എഴുന്നള്ളിച്ചുള്ള ജയന്തി ഘോഷയാത്രയും നടക്കുമെന്ന് ശിവഗിരി മഠം അറിയിച്ചു.

Tags:    
News Summary - Sree Narayana Guru Jayanti: Elaborate celebration at Sivagiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.