കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാർ കാലാവധി സോണ്ടക്ക് നീട്ടി നൽകി. ഉപാധികളോടെയാണ് കരാർ നീട്ടിയത്. 30 ദിവസത്തിനുള്ളിൽ മാലിന്യ നീക്കം പൂർത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്. അല്ലെങ്കിൽ കോർപപറേഷൻ നിശ്ചയിക്കുന്ന പിഴയടക്കേണ്ടി വരും.
മാലിന്യനീക്കത്തിലെ വീഴ്ചയെ തുടർന്ന് ഗ്രീൻ ട്രൈബ്യൂണൽ പോലുള്ളവ കോർപ്പറേഷന് പിഴ വിധിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിയും സോണ്ട കമ്പനിയായിരിക്കും. ഇത്തരം ഉപാധികളോടെയാണ് സോണ്ടക്ക് കരാർ പുതുക്കി നൽകിയിരിക്കുന്നത്.
അതേസമയം, വീണ്ടും സോണ്ടക്ക് കരാർ നൽകിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തിൽ നിന്നും ഇറങ്ങിപോയി. സോണ്ടക്ക് കരാർ നീട്ടി നൽകരുതെന്നും അവരുമായുള്ള എല്ലാ കരാറും ഒഴിവാക്കണമെന്നുമായിരുന്നു യു.ഡി.എഫ് ആവശ്യം. ഇത്രകാലമായി ഒരു പ്രവർത്തിയും നടത്താത്ത സോണ്ട 30 ദിവസത്തിനുള്ളിൽ മാലിന്യ നീക്കം നടത്തുമോയെന്ന സംശയവും യു.ഡി.എഫ് ഉന്നയിച്ചിരുന്നു.
കരാർ കാലാവധി കഴിഞ്ഞതിന്റെയും ബ്രഹ്മപുരത്തെ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് സോണ്ടക്കെതിരെയുയർന്ന വിവാദത്തിന്റെയും പശ്ചാത്തലത്തിൽ കരാർ വീണ്ടും നൽകുന്നത് പരിശോധിച്ചശേഷമേ ഉണ്ടാവൂ എന്നായിരുന്നു മേയറടക്കമുള്ള കോർപറേഷൻ അധികൃതർ പറഞ്ഞത്.
എന്നാൽ, സോണ്ട കമ്പനി ബയോമൈനിങ് പുനരാരംഭിച്ചതായി ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് ബജറ്റ് മറുപടിപ്രസംഗത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.