സോളാർ ഗൂഢാലോചന: ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് സമരത്തിലേക്ക്, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യം

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ആരോപിച്ച് കെ.ബി. ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷസമരവുമായി യു.ഡി.എഫ് രംഗത്ത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കണ്ടെത്തലിനു പിറകെയാണ് ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയമായുള്ള ആക്രമണം കടുപ്പിക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 19ന് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറി​െൻറ ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തും.

സോളാർ പീഡനക്കേസി​െൻറ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഇതിനാൽ ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. മറുവശത്ത് ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുകയും ചെയ്യും.

ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. ത​െൻറ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറി​െൻറ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണെന്നും സി.ബി.ഐ കണ്ടെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാൾ ആണെന്നും മൊഴി ലഭിച്ചിരിക്കുകയാണ്. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്. 

Tags:    
News Summary - solar case: udf starts protest against KB Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.