ലാവലിന്‍ കേസ് പുതിയ ബെഞ്ചില്‍

കൊച്ചി: ലാവലിന്‍ കേസിലെ സി.ബി.ഐയുടെ ക്രിമിനല്‍ റിവിഷന്‍ ഹരജി ബുധനാഴ്ച പുതിയ ബെഞ്ച് മുമ്പാകെ പരിഗണനക്കത്തെും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റമുക്തരാക്കിയ സി.ബി.ഐ കോടതിയുടെ നടപടിക്കെതിരായ ഹരജിയില്‍ ജനുവരി നാല് മുതല്‍ വാദം തുടര്‍ച്ചയായി കേള്‍ക്കാന്‍ ഡിസംബര്‍ 15ന് മറ്റൊരു ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, ക്രിസ്മസ് അവധിക്ക് ശേഷം ഈ കേസ് മറ്റൊരു ബെഞ്ച് മുമ്പാകെയാണ് പരിഗണനക്ക് നിശ്ചയിച്ചത്.

കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉപഹരജിയില്‍ ഈ ബെഞ്ച് നേരത്തേ വാദം കേട്ടതാണ്.

സി.ബി.ഐയുടെയും എതിര്‍ കക്ഷികളായ പിണറായി വിജയനടക്കമുള്ളവരുടെ അഭിഭാഷകരുടെയും സമ്മതത്തോടെയാണ് ഹരജി ജനുവരിയില്‍ വാദം കേള്‍ക്കാനായി മുന്‍ ബെഞ്ച് മാറ്റിയത്.

സി.ബി.ഐക്ക് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറലാണ് ഹാജരാവുക. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.

ലാവലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐയുടെ കേസ്.
എന്നാല്‍, ഈ കേസില്‍ 2013 നവംബറില്‍ തിരുവനന്തപുരത്തെ സി.ബി.ഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റമുക്തരാക്കി. ഇതിനെതിരെയാണ് സി.ബി.ഐ ഹൈകോടതിയെ സമീപിച്ചത്.

നേരത്തേ ഈ കേസില്‍ ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറടക്കമുള്ളവര്‍ നല്‍കിയ റിവിഷന്‍ ഹരജികള്‍ നിലനില്‍ക്കുന്നതല്ളെന്ന് വ്യക്തമാക്കി ഹൈകോടതി തള്ളിയിരുന്നു. സി.ബി.ഐയുടെ ഹരജി മാത്രമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.

 

Tags:    
News Summary - snc lavlin case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.