കണ്ണൂർ: കാശിക്ക് പോകുന്നുവെന്ന് കത്തെഴുതി നാടുവിട്ട പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി എസ്.ഐ.ടി നിയമിച്ചു. കണ്ണൂർ കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നിലവിൽ ആന്വേഷണ ഉദ്യാഗസ്ഥർ സംസ്ഥാനത്തിന് പുറത്തേക്ക് കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടിട്ടുണ്ട്.
ശിവസൂര്യയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമീഷന്‍ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നേക്ക് ഒമ്പത് ദിവസമായി കുട്ടിയെ കാണാതായിട്ട്. സി.സി.ടി.വി ദൃശ‍്യങ്ങൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. നിലവിൽ പൊലീസ് സ്വകാഡ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ലാത്തതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു.
പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർഥിയുമാണ് ശിവസൂര്യ. ഓൺലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായതിനാൽ ശിവസൂര്യയുടെ കൈയിൽ നിന്നും അച്ഛന്‍ ഫോൺ വാങ്ങിവെച്ചിരുന്നു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ മാസം ഏഴിനാണ് വിദ്യാർഥിയെ കാണാതായത്. രൂപ സാദൃശ്യമുള്ളയാളെ കുറിച്ച് പാലക്കാട് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു. ഇതിനിടെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ കാണാതായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തണമെന്നും പി.ടി.എ യോഗം ആവശ്യപ്പെട്ടു.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ വിജയ് ഭാരത് റെഡിയുടെ പ്രത്യേക നിർദേശപ്രകാരം തലശേരി എ.എസ്.പി ഡോ. നന്ദു ഗോപന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.