സിൽവർ ലൈൻ: ഭൂമി നൽകില്ലെന്ന് ദക്ഷിണ റെയിൽവേ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് റെയിൽവേ ഭൂമി വിട്ടുനൽകാനാവില്ലെന്ന് റെയിൽവേ ബോർഡിനെ അറിയിച്ചതായി ദക്ഷണ റെയിൽവേ. തിരുവനന്തപുരം ഡിവിഷന് കീഴിൽ വരുന്ന എം.പിമാരുടെ യോഗത്തിൽ ഇതേക്കുറിച്ച് ചോദ്യമുണ്ടായപ്പോഴാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പല വാർത്തകൾ വരുന്നുണ്ടെന്നും ഇതിലെ വസ്തുത വിശദീകരിക്കണമെന്നും എം.പിമാർ യോഗത്തിൽ ആവശ്യപ്പെട്ടു. റെയിൽവേ ബോർഡ് ഏതെങ്കിലും തരത്തിൽ വിശദീകരണം ചോദിച്ചിരുന്നോ എന്ന ചോദ്യവുമുയർന്നു. റെയിൽവേ ഭൂമിയുടെ വിട്ടുനൽകൽ സംബന്ധിച്ച് വിശദീകരണം തേടിയിരുന്നുവെന്ന് സ്ഥിരീകരിച്ച ദക്ഷിണ റെയിൽവേ അധികൃതർ, അതേ സമയം റെയിൽവേയുടെ ഭൂമി വിട്ടുകൊടുക്കാൻ പറ്റില്ലെന്ന നിലപാടാണ് ബോർഡിന് നൽകിയതെന്ന് വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കുക എളുപ്പമല്ല.

പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാകാം. 70 ശതമാനം തുകയും വിദേശ വായ്പയിലൂടെയാണ് സമാഹരിക്കുന്നത്. ഈ വായ്പക്ക് കേന്ദ്ര സർക്കാറാണ് ഗാരന്റി നൽകേണ്ടത്. അതിനാൽ, വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം പദ്ധതിയിൽനിന് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങളുള്ളതിനാലാണ് കേന്ദ്ര സർക്കാർ പദ്ധതി വിശദമായി പരിശോധിക്കുന്നത്. നിലവിലെ റെയിൽ‌വേ ലൈനുമായി പലയിടത്തും കൂട്ടിമുട്ടുന്ന തരത്തിലാണ് സിൽവർ‌ ലൈനിന്റെ രൂപരേഖ. ഇതിൽ മാറ്റം വരുത്തണം. കോച്ചുകൾ വർധിപ്പിക്കൽ, സമയക്രമം പുനക്രമീകരിക്കൽ, സ്റ്റോപ്പുകൾ തുടങ്ങിയ വിവിധ ആവശ്യങ്ങളിലും ചർച്ച നടന്നു.

എം.പിമാരുടെ നിവേദനങ്ങൾക്കുള്ള മറുപടി രേഖാമൂലം ഓരോർത്തർക്കും പ്രത്യേക പുസ്തക രൂപത്തിലാണ് ഇക്കുറി നൽകിയത്. ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന് ജനറൽ മാനേജർ പറഞ്ഞു. കോവിഡിന് മുമ്പുണ്ടായിരുന്നു സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. 2026ഓടെ നേമം ടെർമിനൽ യാഥാർഥ്യമാക്കുമെന്നും മറുപടിയിൽ വ്യക്തമാക്കി.

ഒമ്പത് സ്റ്റേഷനുകളുടെ നവീകരണം 29ന് ആരംഭിക്കും

പാലക്കാട്: അമൃത് ഭാരത് പദ്ധതിയില്‍ കണ്ണൂര്‍, തലശ്ശേരി, മാഹി, ഫറോക്ക്, കുറ്റിപ്പുറം, അങ്ങാടിപ്പുറം, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം സ്റ്റേഷനുകളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 29ന് ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിക്കും.

18 മേൽപാലങ്ങൾ, ഒരു അടിപ്പാലം, രണ്ട് സബ്‌വേ എന്നിവക്ക് തറക്കല്ലിടുമെന്ന് പാലക്കാട് ഡി.ആര്‍.എം അരുണ്‍ ചതുര്‍വേദി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആറ് സ്റ്റേഷനുകളുടെ നിര്‍മാണം നേരത്തേ ആരംഭിച്ചിരുന്നു. പാലക്കാട് ഡിവിഷനില്‍ ഒന്നാംഘട്ട വികസനത്തിനായി 62.70 കോടി അനുവദിച്ചതില്‍ 52 കോടി രൂപ ചെലവഴിച്ചു. 55 മേൽപാലങ്ങള്‍ക്കുള്ള അനുമതി പാലക്കാട് ഡിവിഷനുകീഴില്‍ ലഭിച്ചു.

Tags:    
News Summary - Silver Line: Southern Railway will not give land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.