സിൽവർ ലൈൻ: ബദൽ സംവാദം ഇന്ന്; കെ- റെയിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: ജനകീയ പ്രതിരോധസമിതിയുടെ സിൽവർ ലൈൻ ബദൽ സംവാദത്തിൽ കെ- റെയിൽ കോർപറേഷൻ പങ്കെടുക്കില്ല. വേണ്ടത് ബദൽ സംവാദമല്ല, തുടർ സംവാദങ്ങളാണെന്ന് കെ- റെയിൽ അറിയിച്ചു. ബുധനാഴ്ചയാണ് ബദൽ സംവാദം. സംവാദത്തിന് വീണ്ടും ക്ഷണിച്ച ജനകീയ പ്രതിരോധസമിതി നേതാക്കൾ കെ- റെയിലിനുവേണ്ടി ഇരിപ്പിടം ഒഴിച്ചിടുമെന്ന് അറിയിച്ചു.

സെമിനാർ നിഷ്പക്ഷമായിരിക്കുമെന്ന് തെളിയിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടെന്ന് കെ- റെയിൽ പ്രതികരിച്ചു. പിന്മാറിയ പാനലിസ്റ്റുകൾ നേരത്തേ മുന്നോട്ടുവെച്ച നിബന്ധനകൾ ഈ സംവാദത്തിൽ പാലിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സുതാര്യതയോടെയും സന്തുലനത്തോടെയുമാണ് ചർച്ച നടത്തുന്നതെന്ന് തെളിയിക്കാനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ല. ഭാവിയിൽ ന്യായമായും സുതാര്യമായും ഇത്തരം ചർച്ചകളുടെ പരമ്പരതന്നെ കെ- റെയിലും സംസ്ഥാന സർക്കാറും നടത്തും. അതിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അലോക് കുമാർ വർമയും പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണനും പിൻവാങ്ങിയെങ്കിലും കെ- റെയിൽ സംഘടിപ്പിച്ച സംവാദം ആശയ സമ്പന്നതയാൽ വിജയകരമായിരുന്നു. ഈ സന്ദർഭത്തിൽ ഇനി ബദൽ ചർച്ചകളല്ല തുടർ ചർച്ചകളാണ് വേണ്ടത്. അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും ക്ഷണം സ്വീകരിച്ചശേഷം നിസ്സാര കാരണങ്ങളാൽ പിന്മാറുകയായിരുന്നെന്ന് കെ- റെയിൽ പറയുന്നു. കെ- റെയിൽ സംവാദത്തിൽനിന്ന് ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതോടെയാണ് വിവാദമായത്. ജോസഫ് സി. മാത്യു, അലോക് വർമ, ശ്രീധർ രാധാകൃഷ്ണൻ എന്നിവർ ബദൽ സംവാദത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരെയും സംഘാടകർ ക്ഷണിച്ചിരുന്നു.

Tags:    
News Summary - Silver Line: Alternative Debate Today; K-Rail will not participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.