ശബരിമലയിലെ സ്ത്രീപ്രവേശനം അഞ്ചംഗ ഭരണഘടനബെഞ്ചിന്

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനബെഞ്ചിന് വിട്ടു. 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽപ്രവേശനം നൽകുന്നത് തീർപ്പാക്കാനുള്ള ചോദ്യങ്ങളും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഭരണഘടനബെഞ്ചിെൻറ പരിഗണനക്കായി വെച്ചു. സ്ത്രീയുടെ മതസ്വാതന്ത്ര്യം, ഇഷ്ടമുള്ളിടത്ത് പ്രാർഥിക്കാനുള്ള സ്വാതന്ത്ര്യം എന്നിവ അടക്കമുള്ള മൗലികാവകാശങ്ങളോട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വിവേചനം കാണിക്കാനാകുമോ എന്ന് ഭരണഘടനബെഞ്ച് തീരുമാനിക്കും.  

ജീവശാസ്ത്രപരമായ ഘടകത്തിെൻറ അടിസ്ഥാനത്തിൽ സ്ത്രീകളെ ശബരിമലയിൽ നിന്ന് ഒഴിവാക്കുന്നത് ലിംഗവിവേചനവും അതുവഴി ഭരണഘടനയുടെ 14, 15, 17 അനുച്ഛേദങ്ങളുടെ ലംഘനവുമാകുമോ?  ഇൗ സമ്പ്രദായത്തിന് ഭരണഘടനയുടെ 25ഉം 26ഉം അനുച്ഛേദങ്ങൾ അനുസരിച്ചുള്ള സംരക്ഷണം ലഭിക്കുമോ? സ്ത്രീകളെ ഇത്തരത്തിൽ ഒഴിവാക്കുന്നത് ഭരണഘടനയുടെ 25ാം അനുച്ഛേദമനുസരിച്ച് ഒരു മതസ്ഥാപനത്തിന് തങ്ങളുടെ കൈകാര്യകർതൃത്വത്തിനുള്ള അവകാശത്തിൽെപടുത്താമോ? ശബരിമല അയ്യപ്പക്ഷേത്രം ഒരു പ്രത്യേക വിഭാഗത്തിൽെപടുന്നതാണോ? അങ്ങനെയെങ്കിൽ ഭരണഘടനയുടെ 290 എ അനുച്ഛേദമനുസരിച്ച് കേരളത്തിെൻറയും തമിഴ്നാടിെൻറയും ധനസഹായം ലഭിച്ചുകൊണ്ടിരുന്ന നിയമവിധേയമായ ഒരു ബോർഡിന് ഭരണഘടനയുടെ 14,15(3), 39(എ), 51(ഇ) അനുച്ഛേദങ്ങൾ പ്രകാരമുള്ള അവകാശങ്ങൾ ഹനിക്കാനാകുമോ? കേരളത്തിലെ ക്ഷേത്രപ്രവേശനനിയമത്തിെൻറ മൂന്നാംചട്ടം 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിരോധിക്കാൻ ഏതെങ്കിലും ഒരു മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? അതേ നിയമത്തിെൻറ ചട്ടം മൂന്ന് (ബി) 1965ലുണ്ടാക്കിയ നിയമത്തിനുതന്നെ ഹാനികരമാണോ? ഹാനികരമല്ലെങ്കിൽ ഇത് ഭരണഘടനയുടെ മൂന്നാംഭാഗം അനുവദിക്കുന്ന കാര്യങ്ങൾക്ക് വിഘാതമാകുമോ? എന്നീ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഭരണഘടനബെഞ്ചിെൻറ പരിഗണനക്കായി സമർപ്പിച്ചത്. 

വാദംകേള്‍ക്കല്‍ അന്ത്യഘട്ടത്തിലെത്തിയ ശേഷമാണ് ദേവസ്വം ബോര്‍ഡിെൻറ വാദം അംഗീകരിച്ച് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഭരണഘടനബെഞ്ചിന് വിട്ടത്. ഭരണഘടനബെഞ്ചിലേക്ക് മാറ്റുന്നതിനെ സ്ത്രീപ്രവേശനത്തിനായി വാദിക്കുന്നവരൊന്നടങ്കം എതിര്‍ത്തിരുന്നുവെങ്കിലും ഹരജിക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഭരണഘടനബെഞ്ചിന് വിടണമെന്ന ദേവസ്വംബോര്‍ഡിെൻറ വാദം അംഗീകരിച്ചത്.

ശബരിമലയിൽ പ്രായഭേദെമന്യേ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006ലാണ് കോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറിമാരില്‍ ഒരാളായ രാജു രാമചന്ദ്രന്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാടെടുത്തപ്പോള്‍ മറ്റൊരാളായ രാമമൂര്‍ത്തി തുടങ്ങിയവരും നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്. ദേവസ്വം ബോര്‍ഡ് ആദ്യമേ കക്ഷിയായ കേസില്‍ അവരോടൊപ്പം സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് എന്‍.എസ്.എസ്, കേരള ക്ഷേത്രസംരക്ഷണസമിതി, അയ്യപ്പസേവാസമാജം, രാജീവ് ചന്ദ്രശേഖര്‍ എം.പി, രാഹുല്‍ ഈശ്വര്‍, ശബരിമല കസ്റ്റംസ് പ്രൊട്ടക്ഷന്‍ ഫോറം, റെഡി ടു വെയ്റ്റ് എന്നിവരും കക്ഷിചേര്‍ന്നു. അഖിലേന്ത്യ ജനാധിപത്യമഹിള അസോസിയേഷെൻറ ആന്ധ്രപ്രദേശ് ഘടകവും ‘ഹാപ്പി ടു ബ്ലീഡ്’ എന്ന സംഘടനയും സ്ത്രീപ്രവേശനത്തിന് അനുകൂലമായും കക്ഷി ചേര്‍ന്നു. 

Tags:    
News Summary - Shabarimala case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.