രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: എസ്.എഫ്.ഐ നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി സി.പി.എം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നടപടികൾ ശക്തമാക്കി സി.പി.എം. ആക്രമണത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളെ സി.പി.എം എ.കെ.ജി സെന്ററിലേക്ക് വിളിച്ചു വരുത്തി. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് അനുശ്രീ എന്നിവരെയാണ് വിളിച്ചു വരുത്തിയത്. ഇവരിൽ ആക്രമണം സംബന്ധിച്ച് പാർട്ടി വിശദീകരണം തേടും. ഇക്കാര്യത്തിൽ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. എസ്.എഫ്.ഐയുടെ സംസ്ഥാന സെന്റർ വിളിച്ചു ചേർക്കാൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ 23 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ ​പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 23 പേരാണ് പിടിയിലായത്. കൂടുതൽ പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് സൂചന.നേരത്തെ ഓഫീസ് ആക്രമണത്തിന് പിന്നാലെ കൽപ്പറ്റ ഡി.വൈ.എസ്.പിയെ സസ്‍പെൻഡ് ചെയ്തിരുന്നു. മനോജ് എബ്രഹാമിനെ അന്വേഷണച്ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു.രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റയിലെ ഓഫിസിന് നേരെ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും ഇതിനെ തള്ളിപ്പറയുന്നുവെന്നും എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

ബഫർ സോൺ വിധിയുമായി ബന്ധപ്പെട്ട് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.