പ്രതീകാത്മക ചിത്രം
തൊഴിലാളി ക്ഷാമബത്ത പരിഷ്കരിക്കാൻ കുടുംബ ബജറ്റ് സർവേ
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക-വ്യാവസായിക തൊഴിലാളികളുടെ ക്ഷാമബത്ത പരിഷ്കരിക്കാൻ കുടുംബ ബജറ്റ് സർവെയുമായി സർക്കാർ. തൊഴിലാളികളുടെ യഥാർഥ ജീവിതച്ചെലവ് പ്രതിഫലിക്കുന്ന തരത്തിൽ ഉപഭോക്തൃ വിലസൂചിക പുതുക്കുന്നതിനായാണ് ‘കുടുംബ ബജറ്റ് സർവേ 2025-26’ തുടങ്ങാൻ തൊഴിൽ വകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മിനിമം വേതനമുള്ള 84 തൊഴില്‍ മേഖലകളിലെ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ഒരു വര്‍ഷം നീളുന്ന സാമ്പിള്‍ സര്‍വെ. നിലവില്‍ 2011-12 വര്‍ഷത്തെ ഉപഭോഗരീതി അടിസ്ഥാനമാക്കയാണ് ക്ഷാമബത്ത. സർവെ പൂര്‍ത്തിയായാല്‍ ഇത് 2026-27 വര്‍ഷമായി മാറും. കഴിഞ്ഞ പതിറ്റാണ്ടില്‍ ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗത്തിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ളതിനാല്‍ ഉപഭോക്തൃ സൂചിക പുതുക്കണമെന്ന് തൊഴിലാളി സംഘടനകളും മിനിമം വേജസ് ഉപദേശക സമിതിയും ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. സർവെയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് 12ന് തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
കെ.എസ്.ഇ.ബി ജീവനക്കാർക്ക് ഏഴ് ശതമാനം ഡി.എ ഉടൻ അനുവദിക്കുമെന്ന് ഉറപ്പ്
തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്ക് ഏഴ് ശതമാനം ഡി.എ. സംബന്ധിച്ച ഫയൽ നിലവിൽ ഊർജ സെക്രട്ടറിയുടെ പരിഗണനയിലാണെന്നും ഇത് ധനവകുപ്പിലെത്തുമ്പോൾ അനുമതി നൽകുമെന്നും ധനകാര്യ സെക്രട്ടറിയുടെ ഉറപ്പ്. കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കാണ് ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയത്.
ഡി.എ അനുവദിക്കാനുള്ള വിഷയത്തിൽ സർക്കാർ തത്വത്തിൽ അനുകൂല തീരുമാനം എടുത്തിട്ടുണ്ടെന്നും അടുത്തയാഴ്ച അനുമതി നൽകി കെ.എസ്.ഇ.ബിക്ക് ഫയൽ അയക്കുമെന്നും സെക്രട്ടറി അറിയിച്ചു.അതേസമയം, മറ്റു ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ പ്രതിഷേധ സദസ്സ് അടക്കം പരിപാടികൾ തുടരുമെന്ന് എൻജിനീയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.