ഓർത്തഡോക്സ് സഭയിലെ ഭിന്നത: വിശ്വാസിയെ മർദിച്ച ദൃശ്യങ്ങൾ പുറത്ത്
കോലഞ്ചേരി: ഓർത്തഡോക്സ് സഭയിലെ ഭിന്നത മറനീക്കുന്നു. വൈദികനെതിരെ മെത്രാപ്പോലീത്തക്ക് മൊഴി നൽകാനെത്തിയ വിശ്വാസിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിലെ വൈദികനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് പോര് രൂക്ഷമായത്.
വൈദികനെതിരെ ഒരുവിഭാഗം വിശ്വാസികൾ നൽകിയ പരാതിയിൽ മൊഴി നൽകാനെത്തിയ ഓർത്തഡോക്സ് സഭയിലെ മുൻകാല പ്രമുഖ വ്യക്തിയുടെ മകനെയാണ് വൈദികനെ അനുകൂലിക്കുന്നവർ മർദിച്ചത്. ഇദ്ദേഹത്തെ പള്ളിക്കുള്ളിലിട്ട് മർദിച്ച് പുറത്തേക്ക് തള്ളിയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആഴ്ചകൾക്കുമുമ്പ് നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് വ്യാപകമായി പ്രചരിച്ചത്. വൈദികൻ രണ്ട് പതിറ്റാണ്ടോളമായി സ്ഥാനത്ത് തുടരുകയാണെന്നും ഇത് സഭ ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ് എതിർപക്ഷക്കാരുടെ ആരോപണം.
പള്ളിയും അനുബന്ധ സ്ഥാപനങ്ങളും കൈപ്പിടിയിലൊതുക്കാൻ വൈദികന് അനഭിമതരായവർക്ക് ഇടവകയിൽ അംഗത്വം കൊടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.