മമ്മൂട്ടിക്കൊപ്പം മുഖ്യമന്ത്രി
‘മലയാള സിനിമയുടെ അഭിമാനം’; പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
1971ൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിലൂടെ മുഹമ്മദ് കുട്ടി എന്ന സാധാരണക്കാരൻ വെള്ളിത്തിരയിലെത്തുമ്പോൾ ആരും കരുതിയിട്ടുണ്ടാവില്ല, മലയാള സിനിമയുടെ ചരിത്രം തന്നെ ഇദ്ദേഹത്തിന്റെ പേരിൽ എഴുതപ്പെടുമെന്ന്. കോട്ടയം വൈക്കം ചെമ്പ് ഗ്രാമത്തിൽ നിന്ന് വന്ന്, മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത്, ഒടുവിൽ സിനിമയുടെ ലോകത്തേക്ക് ചുവടുവെച്ച ആ ലെജൻഡ് ഇന്ന് 55 വർഷത്തെ അമ്പരപ്പിക്കുന്ന കരിയറാണ് പിന്നിട്ടിരിക്കുന്നത്. മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാളാണ്. നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസയുമായി എത്തിയത്. ആ കൂട്ടത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനും ആശംസയുമായി എത്തിയിട്ടുണ്ട്.
‘മലയാള സിനിമയുടെ അഭിമാനമായ നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. അഞ്ച് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കുന്ന അദ്ദേഹത്തിന്റെ അഭിനയയാത്ര ഇന്ത്യൻ സിനിമക്ക് തന്നെ എക്കാലത്തെയും വലിയൊരു പ്രചോദനമാണ്. നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ദീർഘായുസ്സും നല്ല ആരോഗ്യവും സന്തോഷവും എല്ലാ നന്മകളും ആശംസിക്കുന്നു’ എന്നാണ് മുഖ്യമന്ത്രി എക്സിൽ കുറിച്ചത്.
കഥാപാത്രങ്ങൾ തമ്മിൽ വ്യത്യാസമുണ്ട് എന്നതുകൊണ്ടുമാത്രം തന്റെ നടനശൈലി യാന്ത്രികമായി മാറ്റുകയല്ല മമ്മൂക്ക ചെയ്യുന്നത്. മറിച്ച്, മുൻകാലങ്ങളിലെ തന്റെതന്നെ കഥാപാത്രങ്ങളെ റഫറൻസായി ഉപയോഗിച്ചുകൊണ്ടുള്ള സൂക്ഷ്മമായ സമീപനമാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ അടിത്തറ.
സമാന്തര സിനിമകളിലും കൊമേഴ്‌സ്യൽ മാസ് ചിത്രങ്ങളിലും ഒരുപോലെ വിസ്മയം തീർത്ത മമ്മൂട്ടിക്ക് 425ലേറെ ചിത്രങ്ങളുടെ സമ്പന്നമായ പാരമ്പര്യമാണുള്ളത്. പത്മശ്രീയും, തന്റെ 75ാം പിറന്നാൾ വർഷത്തിൽ രാജ്യം നൽകിയ പത്മഭൂഷണും, നാല് ദേശീയ പുരസ്‌കാരങ്ങളും, ഒമ്പത് സംസ്ഥാന അവാർഡുകളും, കേരള സർക്കാരിന്റെ കേരള പ്രഭ പുരസ്‌കാരവുമെല്ലാം ആ മഹാനടന്റെ യശസ്സ് ഉയർത്തുന്നു. കൂടാതെ കേരള, കാലിക്കറ്റ്, എം.ജി സർവകലാശാലകളുടെ ഡി.ലിറ്റും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫാഷൻ മാറ്റങ്ങളെ അതീവ ശ്രദ്ധയോടെ പിന്തുടരുകയും അവ സ്വന്തം ജീവിതശൈലിയിൽ ഒപ്പിയെടുക്കുകയും ചെയ്യുന്നതിൽ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിക്ക് സമാനരായി ആരുമില്ല. പ്രായത്തെയും പുതുതലമുറയിലെ സ്റ്റൈലിനെയും ഒരുപോലെ വെല്ലുവിളിക്കുന്ന വസ്ത്രധാരണശൈലിയും യങ് ലുക്കുമാണ് ഓരോ കാലഘട്ടത്തിലും അദ്ദേഹം ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാറുള്ളത്.
പൊതുവേദികളിലും പ്രൊമോഷൻ പരിപാടികളിലും വിമാനത്താവളങ്ങളിലുമെല്ലാം മമ്മൂട്ടി എത്തുമ്പോൾ അവിടുത്തെ കാമറക്കണ്ണുകൾ അദ്ദേഹത്തിന്റെ സ്റ്റൈലിലേക്ക് തിരിയുന്നത് സ്വാഭാവികം. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ട്രെന്‍റിങ്ങിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.