ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര വനിതാ ജഡ്ജിമാരുടെ ദിനം സുപ്രീം കോടതി ആഘോഷിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെയും സുപ്രീം കോടതിയിലെ നാല് വനിതാ ജഡ്ജിമാരുടേയും നേതൃത്വത്തിൽ ഓൺലൈനായാണ് ആഘോഷ പരിപാടികൾ നടന്നത്. ഹൈകോടതികൾ ഉൾപ്പെടെ ഇതര കോടതികളിലെ വനിതാ ജഡ്ജിമാരും ജുഡീഷ്യൽ ഓഫീസർമാരും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഏപ്രിൽ 28നാണ് യു.എൻ ജനറൽ അസംബ്ലി മാർച്ച് 10 അന്താരാഷ്ട്ര വനിതാ ജഡ്ജിമാരുടെ ദിനമായി പ്രഖ്യാപിച്ചത്. നീതിന്യായ കോടതിയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കാനാണ് ദിനാചരണമെന്നും യു.എൻ അസംബ്ലി അറിയിച്ചു.
ഭരണഘടനാ കോടതികളിലും വിചാരണക്കോടതികളിലും വനിതാ ജഡ്ജിമാരുടെ എണ്ണം കുറവാണെന്നത് ആഘോഷങ്ങളുടെ മാറ്റ് കുറക്കുമെങ്കിലും ത്രിതല നീതിന്യായ വിതരണ സംവിധാനത്തിലെ ഓരോ തസ്തികയിലും 50% വനിതാ ജഡ്ജിമാർ ഇന്ത്യയിലുണ്ടാകണമെന്ന ചീഫ് ജസ്റ്റിസ് രമണയുടെ ആഗ്രഹവുമായി വ്യത്യസ്‌തമാണ്.
72 വർഷത്തെ ചരിത്രമുള്ള സുപ്രീം കോടതിയിൽ 256 ജഡ്ജി നിയമനമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ 11 പേർ മാത്രമാണ് സ്ത്രീകൾ. കോടതിയുടെ പ്രവർത്തനം ആരംഭിച്ച് 39 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ വനിതാ ചീഫ് ജസ്റ്റിസായ ഫാത്തിമ ബീവി നിയമിക്കപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് ചരിത്രത്തിൽ ആദ്യമായി ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബി.വി നാഗരത്‌ന, ബേല എം. ത്രിവേദി എന്നിവരെ സുപ്രീം കോടതി നിയമിക്കുന്നത്.
2027ലായിരിക്കും ബി.വി നാഗരത്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനം ഏറ്റെടുക്കുക. 2027 സെപ്റ്റംബറിൽ ജസ്റ്റിസ് നാഗരത്‌നയിൽ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കാൻ രാജ്യം 77 വർഷം കാത്തിരിക്കേണ്ടി വരും എന്നത് വിരോധാഭാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.