പൗരത്വ ഭേദഗതി വിഷയം പൊടിതട്ടിയെടുക്കാൻ സംഘ്പരിവാർ ശ്രമം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി വിഷയം വീണ്ടും പൊടിതട്ടിയെടുക്കാനാണ് സംഘ്പരിവാറിന്‍റെ ശ്രമമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവുകൂടിയായ ബി.ജെ.പി നേതാവ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് പൗരത്വ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. കോവിഡ് ബൂസ്റ്റര്‍ ഡോസ് പ്രക്രിയ പൂര്‍ത്തീകരിച്ചാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വിഷയം സാന്ദര്‍ഭികമായല്ലാതെ ഉദ്ധരിക്കുന്നത് നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ഈ വിഷയത്തില്‍ ഒറ്റക്കാര്യമേ പറയാനുള്ളൂ. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന നിയമം കേരളത്തില്‍ നടപ്പാവില്ല. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ കേരളം ഒറ്റക്കെട്ടാണ്. ഇടതുപക്ഷം ഇവിടുള്ളിടത്തോളം പൗരത്വ ഭേദഗതി നിയമം ഈ മണ്ണില്‍ നടപ്പാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഇര്‍ഫാന്‍ ഹബീബും കണ്ണൂർ വി.സിയും ആർ.എസ്.എസിന് വെറുക്കപ്പെട്ടവരായതിനാൽ ഗവർണർ എതിർക്കുന്നു' 

തിരുവനന്തപുരം: ആര്‍.എസ്.എസിന്‍റെ 'വെറുക്കപ്പെട്ടവരുടെ' പട്ടികയിലുള്ളതിനാലാണ് ലോകം ആദരിക്കുന്ന ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബിനും കണ്ണൂർ സർവകലാശാല വി.സി. ഗോപിനാഥ് രവീന്ദ്രനുമെതിരെ ഗവർണർ വിദ്വേഷത്തോടെ സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം ആദരിക്കുന്ന ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസ്സുള്ള അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് പറയുന്നത്. കണ്ണൂര്‍ സർവകലാശാല ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ഇദ്ദേഹം ആവർത്തിച്ച് ക്രിമിനല്‍ എന്നാണ് വിളിച്ചത്.

ചരിത്രം വളച്ചൊടിച്ച് ന്യൂനപക്ഷങ്ങളെ അപരവത്കരിക്കാനും മധ്യകാല ചരിത്രത്തെ ആർ.എസ്.എസിന് അനുകൂലമായി മാറ്റിയെഴുതാനും സംഘ്പരിവാര്‍ നിരന്തരം ശ്രമിക്കുകയാണ്. ഇതിനെ ചരിത്രത്തിന്‍റെ രീതിശാസ്ത്രമുപയോഗിച്ച് ചെറുത്ത വ്യക്തിയാണ് ഇര്‍ഫാന്‍ ഹബീബ്. 1998ല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ പാഠപുസ്തകങ്ങള്‍ കാവിവത്കരിക്കാനുള്ള ശ്രമങ്ങള്‍ വിപുലമായ തോതില്‍ ആരംഭിച്ചു. അതിനെതിരെ ഉജ്ജ്വലമായാണ് ഇര്‍ഫാന്‍ ഹബീബ് പോരാടിയത്. രാജ്യത്തെ ഏറ്റവും പ്രമുഖരായ ചരിത്രകാരന്മാരിലൊരാളാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. 2015 മാര്‍ച്ചില്‍ ഐ.സി.എച്ച്.ആര്‍ സ്ഥാപകദിന പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കൊണ്ടുവന്നത് അമേരിക്കന്‍ വംശജനും ആർ.എസ്.എസിന് പ്രിയങ്കരനുമായ തീവ്ര വലതുപക്ഷ വേദപ്രചാരകനായ ഡേവിഡ് ഫ്രാവ്ലിയെയായിരുന്നു. പ്രസംഗത്തില്‍ അബദ്ധജടിലമായ ഒട്ടനവധി വാദങ്ങളാണ് ഫ്രാവ്ലി ഉയര്‍ത്തിയത്. ഈ അസംബന്ധ പ്രകടനത്തിനെതിരെ തന്‍റെ ഊഴത്തില്‍ അക്കാദമികമായി വിയോജിപ്പ് പ്രകടിപ്പിച്ച ഡോ. ഗോപിനാഥ് രവീന്ദ്രനെ സംഘ്പരിവാറുകാര്‍ പ്രഭാഷണവേദിയില്‍ അതിക്രൂരമായാണ് കൈയേറ്റം ചെയ്തത്.

വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്ന ചരിത്രകാരന്മാരെ സംഘ്പരിവാര്‍ ആക്രമിക്കുന്നതില്‍ പുതുമയോ അതിശയമോ ഇല്ല. ആ ആക്രമണത്തില്‍ സ്വയം ഒരായുധമായി മാറാന്‍ സംസ്ഥാന ഗവർണർ പദവിയിലിരിക്കുന്ന ആള്‍ക്ക് എങ്ങനെ കഴിയും. ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാറുകളും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലെ പ്രധാന ഘടകം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഏറ്റവുമൊടുവില്‍ കേരള സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വി.സിയെ നിയമിക്കാന്‍ ശ്രമം നടക്കുന്നു. ഖജനാവില്‍നിന്നുള്ള പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളിൽ പിന്‍സീറ്റ് ഡ്രൈവിങ് നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെയാണ് എതിര്‍ക്കുന്നത്. ആർ.എസ്.എസിന്‍റെ രാഷ്ട്രീയ പരീക്ഷണശാലയാവാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണോ, അതോ നെഞ്ചുവിരിച്ചുനിന്ന് പോരാടണോ എന്ന സമസ്യയില്‍ പോരാട്ടത്തിന്‍റെ വഴിയാണ് മതനിരപേക്ഷ സമൂഹം തെരഞ്ഞടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ളവരെ മറികടന്ന് എ.ബി.വി.പി തമിഴ്നാട് മുന്‍ സംസ്ഥാന പ്രസിഡന്‍റിനെ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി ഉണ്ടായി. സംഘ്പരിവാര്‍ അവരുടെ അജണ്ട വി.സിയിലൂടെ നടപ്പാക്കുന്നതിന്‍റെ ഉത്തമമായ ദൃഷ്ടാന്തമാണിതൊക്കെ. ഗവർണറെ സമ്മർദം ചെലുത്തി നേടിയെടുക്കേണ്ട അനര്‍ഹമായ ഏതെങ്കിലും കാര്യമോ താല്‍പര്യമോ സര്‍ക്കാറിനില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സർക്കാർ സമ്മർദത്തിലാക്കുന്നെന്നാണ് ഗവർണർ പറഞ്ഞത്. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുമ്പോള്‍ അംഗീകരിക്കുകയെന്ന ഉത്തരവാദിത്ത നിര്‍വഹണമാണ് ഗവർണറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Sangh Parivar attempt again on citizenship amendment issue - Chief Minister Pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.